വളർത്തുനായയെ യുവതി കഴുത്തറുത്ത് കൊലപ്പെടുത്തി. ബെംഗളൂരുവിലാണ് സംഭവം. ദുർമന്ത്രവാദത്തിന്റെ ഭാഗമായാണ് യുവതി ഇത്തരമൊരു ക്രൂരകൃത്യം ചെയ്തതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.ത്രിപർണ പായിക് എന്ന യുവതിയുടെ വീടിനുള്ളില്‍നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയല്‍വാസികള്‍ പരാതിപ്പെടുകയും പിന്നീട് ബിബിഎംസി (ബൃഹത് ബെംഗളൂരു മഹാനഗര പാലികെ) അധികൃതർ നടത്തിയ പരിശോധനയില്‍ ലാബ്രഡോർ ഇനത്തില്‍പ്പെട്ട നായയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തുകയുമായിരുന്നു.മൂന്ന് നായ്ക്കളാണ് ത്രിപർണയ്ക്കുണ്ടായിരുന്നത്. ഇതിലൊന്നിനെയാണ് കൊലപ്പെടുത്തിയത്.
നായയെ ശ്വാസംമുട്ടിക്കുകയും പിന്നീട് കഴുത്തുമുറിക്കുകയും ചെയ്യുകയായിരുന്നെന്ന് ബിബിഎംസി അധികൃതർ പറഞ്ഞെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. കൊലപ്പെടുത്തിയ ശേഷം നായയുടെ മൃതദേഹം തുണിയില്‍ പൊതിഞ്ഞുവെച്ചു. തുടർന്ന് അപ്പാർട്ട്മെന്റിന്റെ ജനലുകളും വാതിലുകളും പൂട്ടിയശേഷം ത്രിപർണ കടന്നുകളയുകായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞതോടെ ദുർഗന്ധം വ്യാപിക്കാൻ തുടങ്ങിയതോടെയാണ് അയല്‍വാസികള്‍ ഇടപെട്ടത്. ത്രിപർണ, പശ്ചിമബംഗാള്‍ സ്വദേശിയാണെന്നാണ് വിവരം.ഏതോ പൂജ നടന്നെന്ന് തോന്നിപ്പിക്കുംവിധത്തില്‍ മതപരമായ നിരവധി ചിത്രങ്ങള്‍ അപ്പാർട്ട്മെന്റിനുള്ളില്‍ ചിതറിക്കിടക്കുന്നുണ്ടായിരുന്നു.
ഇതാണ് ക്രൂരതയ്ക്ക് പിന്നില്‍ ദുർമന്ത്രവാദമാണോ എന്ന് സംശയമുയരാൻ കാരണം. യുവതി വളർത്തിയിരുന്ന മറ്റ് രണ്ട് നായ്ക്കളെ ഭിത്തിയില്‍ കെട്ടിയിട്ട നിലയിലായിരുന്നു. ഈ നായ്ക്കളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവ ബിഎംപി ആശുപത്രിയില്‍ ചികിത്സയിലാണ്. കൊല്ലപ്പെട്ട നായയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് വിധേയമാക്കി. നാലുദിവസം മുൻപ് കൊല്ലപ്പെട്ടുവെന്നാണ് പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തിയിട്ടുള്ളത്. മൃഗങ്ങള്‍ക്കെതിരായ ക്രൂരത ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി യുവതിക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.