ബെംഗളൂരു: സ്ത്രീയെ കൊലപ്പെടുത്തി വീട്ടില്‍നിന്ന് പണവും സ്വർണവും മൊബൈല്‍ഫോണും കവർന്നു. ബെംഗളൂരു കോട്ടണ്‍പേട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ലത(40)യെയാണ് വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.ലതയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവർന്നതായാണ് പോലീസ് പറയുന്നത്. സംഭവസമയത്ത് ലത മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ ഭർത്താവ് പ്രകാശ് ബെംഗളൂരുവിലെ വസ്ത്രവ്യാപാരിയാണ്. ഇദ്ദേഹം കടയിലായിരുന്നു.
മകള്‍ ജോലിക്കും മകൻ സ്കൂളിലും പോയതായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി ഭർത്താവ് വീട്ടിലെത്തിയപ്പോഴാണ് ലതയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ലതയുടെ കൊലപാതകം. മകളുടെ വിവാഹത്തിനായി കുടുംബം സ്വരൂപിച്ച പണവും സ്വർണവുമാണ് വീട്ടില്‍നിന്ന് നഷ്ടപ്പെട്ടതെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കുടുംബവുമായി ബന്ധമുള്ളവരെയും പോലീസ് ചോദ്യംചെയ്തുവരികയാണ്.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ബൈജുസിനെ പുറത്താക്കി ആമസോണ്‍
ഗൂഗിൾ പ്ലേ സ്റ്റോറില്‍ നിന്നും പ്രമുഖ എഡ് ടെക് ആപ്പായ ബൈജുസിനെ പുറത്താക്കി ആമസോണ്‍. ആപ്പിന് പിന്തുണ നല്‍കുന്ന ആമസോണ്‍ വെബ് സര്‍വീസസിന് കുടിശ്ശികവരുത്തിയതിന് പിന്നാലെയാണ് നടപടി.ഇതോടെ ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ആപ്പ് ഉപയോഗിക്കുന്നതിന് തടസം നേരിട്ടു.ആപ്പ് ഉള്ളടക്കം, വെബ്സൈറ്റ് പ്രവര്‍ത്തനം, വിഡിയോ എന്നിവ പ്രവര്‍ത്തനരഹിതമായി.
ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഉപയോക്താക്കള്‍ക്ക് വിഡിയോ ഉള്ളടക്കങ്ങള്‍ കാണുന്നതിനും പണമടച്ചുള്ള സേവനങ്ങള്‍ ഉപയോഗിക്കുന്നതിനും തടസം നേരിട്ടതായി റിപ്പോര്‍ട്ടുണ്ട്.ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പേയ്മെന്റുകളില്‍ ബൈജൂസ് വീഴ്ച വരുത്തിയതിനാലാണ് നടപടി. ഇതോടെയാണ് ആമസോണിന്റെ ഉടമസ്ഥതയിലുള്ള AWS ബൈജൂസിന് നല്‍കിയിരുന്ന നിരവധി ബാക്കെന്‍ഡ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിയത്. ബൈജൂസുമായുള്ള പേയ്മെന്റ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏപ്രില്‍ മുതല്‍ AWS ശ്രമിച്ചിരുന്നു. എന്നാല്‍ അനുകൂലമായ നിലപാടുണ്ടാകാത്തതിനെ തുടര്‍ന്നാണ് ആമസോണ്‍ ആപ്പിനെ ഡിലീസ്റ്റ് ചെയ്യുന്നതിലേക്ക് നീങ്ങിയത്.