ബംഗളുരു: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ലിഫ്റ്റ് ഡക്റ്റില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം. ബംഗളുരുവിലെ പരപ്പന അഗ്രഹാരയ്ക്ക് സമീപം റായസന്ദ്രയിലാണ് അപകടം.പണി തീരാതെ കിടക്കുന്ന കെട്ടിടത്തിന്റെ പതിനാലാം നിലയില്‍ നിന്നാണ് യുവതി താഴേക്ക് വീണത്. തിങ്കളാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവമെന്ന് പൊലീസ് അറിയിച്ചു.ആന്ധ്രപ്രദേശിലെ ചിറ്റൂർ സ്വദേശിനിയായ നന്ദിനി (21) ആണ് മരിച്ചത്. സൗത്ത് ബംഗളുരുവില്‍ പോയിങ് ഗസ്റ്റായി താമസിച്ച് വരികയായിരുന്നു. സൂപ്പർ മാർക്കറ്റില്‍ സെയില്‍സ് എക്സിക്യൂട്ടീവായി ജോലി ചെയ്യുന്ന നന്ദിനി തിങ്കളാഴ്ച ജോലി സമയം കഴിഞ്ഞ് സുഹൃത്തായ മറ്റൊരു യുവതിക്കും രണ്ട് യുവാക്കള്‍ക്കുമൊപ്പം പുറത്തുപോയി.
രാത്രി എട്ട് മണിയോടെയാണ് ഇവർ നിർമാണം പാതിവഴിയില്‍ നിർത്തിയ ഈ അപ്പാർട്ട്മെന്റ് കെട്ടിടത്തിന് അടുത്തെത്തിയത്.ചില തർക്കങ്ങള്‍ കാരണം പത്ത് വർഷത്തോളമായി നിർമാണ പ്രവർത്തനങ്ങള്‍ നിർത്തിവെച്ചതായിരുന്നു ഇവിടെ. സെക്യൂരിറ്റി ഗാർഡ് ഇല്ലാതിരുന്നതു കൊണ്ട് നാല് പേരും കെട്ടിടത്തിനകത്തേക്ക് കയറി. അവിടെ നിന്ന് പതിനാലാം നിലയിലേക്കാണ് ഇവർ കയറിച്ചെന്നത്. അവിടെ വെച്ച് സോഷ്യല്‍ മീഡിയയില്‍ അപ്‍ലോഡ് ചെയ്യാൻ റീല്‍സ് ചിത്രീകരിക്കാൻ തുടങ്ങി.ഇതിനിടെ ലിഫ്റ്റ് ഡക്റ്റിനടുത്തേക്ക് പോയ നന്ദിനി കാല്‍ വഴുതി അകത്തേക്ക് വീഴുകയായിരുന്നു.
രാത്രി 9.30ഓടെയാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് യുവാക്കള്‍ അപകടം സംഭവിച്ച ഉടനെ സ്ഥലത്തു നിന്ന് ഓടിരക്ഷപ്പെട്ടു. കൂടെയുണ്ടായിരുന്ന യുവതിയാണ് പൊലീസിനെ വിളിച്ച് സഹായം തേടിയത്. പൊലീസ് പട്രോളിങ് സംഘം ആദ്യം സ്ഥലത്തെത്തി. പിന്നാലെ പരപ്പന അഗ്രഹാര പൊലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ അവിടെ നിന്നുള്ള പൊലീസ് സംഘവും എത്തി.