മൈസൂരു : മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്തിൽ പക്ഷാഘാതം ബാധിച്ച യുവതി പ്രസവിച്ചത് റോഡരികിൽ. വീടോ ചികിത്സിക്കാൻ പണമോ ഇല്ലാഞ്ഞതിനാലാണ് ഹുസൈനി, മഹേന്ദ്ര ദമ്പതിമാർക്ക് ഈ അവസ്ഥ നേരിടേണ്ടിവന്നത്. ഇതരസമുദായക്കാർ തമ്മിലുള്ള പ്രണയവിവാഹമായതിനാൽ ഇരുവീട്ടുകാരും ഇവരെ ഒരുവർഷം മുൻപ് വീട്ടിൽനിന്ന് പുറത്താക്കുകയായിരുന്നു. തുടർന്ന് മാണ്ഡ്യയിലെ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഒരു ചെറിയകുടിലിലാണ് താമസം.അവിടെനിന്ന് ആറുമാസം മുൻപ് ഹുസൈനിക്ക് ഭാഗികമായി പക്ഷാഘാതം പിടിപെട്ടു.
കനത്തമഴയിൽ കുടിൽ തകർന്നതോടെ രണ്ടുദിവസം മുൻപ് ഇവർ ശ്രീരംഗപട്ടണയിലെത്തി. ചൊവ്വാഴ്‌ച പുലർച്ചെ നാലുമണിയോടെ ലക്ഷ്മി നരസിംഹസ്വാമിക്ഷേത്രത്തിന് സമീപമെത്തിയപ്പോൾ യുവതിക്ക് പ്രസവവേദനകാരണം അനങ്ങാൻ പറ്റാത്ത സ്ഥിതിയായി.ഉടൻ മഹേന്ദ്രയുടെ സഹായത്തോടെ യുവതി പെൺകുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽകേട്ടെത്തിയ പ്രദേശവാസിയാണ് ഇവരെ ശ്രീരംഗപട്ടണ താലൂക്ക് ആശുപത്രിയിലെത്തിച്ചത്.
തുടർന്ന് അമ്മയെയും കുഞ്ഞിനെയും കൂടുതൽ പരിചരണത്തിനായി ചൊവ്വാഴ്ച വൈകീട്ടോടെ മൈസൂരിലെ ചേലുവാംബ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുമ്പോൾ പൂർണ ആരോഗ്യവതിയായിരുന്നുവെന്ന് ശ്രീരംഗപട്ടണ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സവിത പറഞ്ഞു. അമ്മയുടെ വലതുവശത്ത് പക്ഷാഘാതമുണ്ട്. അതിനാൽ തുടർ ചികിത്സയ്ക്കായാണ് മൈസൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയതെന്നും ഡോക്ടർ പറഞ്ഞു.
കാന്‍സര്‍ അതിജീവിതയെന്ന് ഓര്‍ക്കണ്ടേ ; ബോഡി ഷെയിമിംഗ് കമന്റുകള്‍ക്കെതിരെ നിഷ ജോസ് കെ മാണി
സോഷ്യല്‍ മീഡിയയിലൂടെ നേരിടേണ്ടി വന്ന ബോഡി ഷെയിമിംഗിനെതിരെ പ്രതികരണവുമായി എഴുത്തുകാരിയും കാന്‍സര്‍ അതിജീവിതയും ജോസ് കെ മാണി എം പിയുടെ ഭാര്യയുമായ നിഷ ജോസ് കെ മാണി രംഗത്ത്.ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ ഭാര്യയായതിനാല്‍ സോഷ്യല്‍ മീഡിയയില്‍ താന്‍ നിരന്തരം ബുള്ളിയിംഗിന് ഇരയായിട്ടുണ്ടെങ്കിലും ഈ തവണ തന്നെക്കുറിച്ച് മാത്രമല്ല എല്ലാ അമ്മമാരെയും കാന്‍സര്‍ അതിജീവിതരെയും ആര്‍ത്തവവിരാമം നേരിടുന്ന സ്ത്രീകളെയുമാണ് ആക്ഷേപിക്കാന്‍ ശ്രമിച്ചതെന്നും നിഷ ജോസ് കെ മാണി പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു നിഷയുടെ പ്രതികരണം.’
നിങ്ങള്‍ക്കെല്ലാവര്‍ക്കുമുള്ളതുപോലെ ഒരു അമ്മയാണ് ഞാനും. നിങ്ങളുടെ അമ്മമാര്‍ക്കുള്ളതുപോലെ ആര്‍ത്തവവും ആര്‍ത്തവ വിരാമവും ഹോര്‍മോണ്‍ വ്യതിയാനവുമൊക്കെ പ്രകൃത്യാ തന്നെ ലഭിച്ചിട്ടുള്ള സ്ത്രീയാണ് ഞാനും. ഞാന്‍ ഒരു കാന്‍സര്‍ അതിജീവിത കൂടിയാണ് എന്നതു കൂടി അധിക്ഷേപിക്കുന്നവര്‍ ഓര്‍ക്കണ്ടേ..? എന്റെ കുടുംബം ഒരു രാഷ്ട്രീയ കുടുംബമായതുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ധാരാളം അവഹേളനങ്ങള്‍ അനുഭവിക്കുന്നുണ്ട്.
ഇത് കൂടാതെയാണ് ബോഡി ഷെയിമിംഗ് എന്ന ക്രൂരതയും. പ്രിയ സഹോദങ്ങളേ ‘എന്റെ ശരീരം എന്റെ സ്വകാര്യത. എന്റെ സ്വകാര്യത എന്റെ അവകാശം ‘ അതുകൊണ്ട് പുതിയ ബില്ലിന്റെ പശ്ചാതലത്തില്‍ സ്നേഹപൂര്‍വ്വം ഓര്‍മ്മിപ്പിക്കട്ടേ. ബോഡി ഷെയിമിംഗ് ശിഷാര്‍ഹമായ കുറ്റകൃത്യമാണ്. ബോഡി ഷെയിമിംഗ് തമാശയല്ല. അത് ഒരാളുടെ മൗനം പിളര്‍ന്ന് ഒരു പ്രതിഷേധം തുറക്കേണ്ട സാഹചര്യമാണ്’, നിഷ പറഞ്ഞു.ഇന്‍സ്റ്റാഗ്രാമില്‍ തന്റെ ശരീരത്തെ പരിഹസിച്ച അക്കൗണ്ടുകളുടെ പേരെടുത്ത് പറഞ്ഞായിരുന്നു നിഷ പ്രതികരിച്ചത്. പലപ്പോഴും പ്രതിസന്ധികളെ തരണം ചെയ്ത് മുന്നിലേക്ക് വരുമ്ബോഴാണ് ഇത്തരത്തിലുള്ള അക്കൗണ്ടുകളില്‍ നിന്ന് കമന്റുകള്‍ വരുന്നതെന്ന് നിഷ പറഞ്ഞു. ഇങ്ങനെ ബോഡി ഷെയിമിങ് നടത്തുന്നത് ശരിയല്ലെന്നും നിഷ വീഡിയോയില്‍ പറയുന്നു