ബംഗളുരു: റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവതി തന്റെ 1.4 കോടി രൂപ വിലയുള്ള മെഴ്സിഡസ് ബെൻസ് കാർ പാർക്ക് ചെയ്യാൻ വാലറ്റ് സർവീസുകാരെ ഏല്‍പ്പിച്ച് തിരികെ വന്നപ്പോള്‍ കാത്തിരുന്നത് വൻ ദുരന്തം.ഹോട്ടലിന്റെ ബേസ്മെന്റില്‍ വാഹനം ഇടിച്ചുകയറ്റി ജീവനക്കാർ ഉണ്ടാക്കിയത് ഏതാണ്ട് 20 ലക്ഷം രൂപയുടെ നഷ്ടമാണെന്ന് യുവതി പറയുന്നു. വാഹനം ഓടിച്ച ഡ്രൈവർമാർ പിന്നീട് രക്ഷപ്പെട്ടു. ഹോട്ടല്‍ അധികൃതർ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്നും യുവതി ആരോപിക്കുന്നു.
ബംഗളുരു മാറത്തഹള്ളിയിലെ ഒരു റസ്റ്റോറന്റിനെതിരെയാണ് ആരോപണം.രണ്ട് മാസം മുമ്ബാണ് സംഭവം നടന്നത്. റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാൻ കുടുംബത്തോടൊപ്പം ബെൻസ് കാറിലെത്തിയ ദിവ്യ ഛബ്ര എന്ന യുവതി, കാർ പാർക്ക് ചെയ്യാൻ വാലറ്റ് സർവീസിലുള്ള ജീവനക്കാരോട് ആവശ്യപ്പെട്ടു. വിലകൂടിയ കാറായതിനാല്‍ അത് ഓടിച്ച് പരിചയമുണ്ടോ എന്ന് ചോദിച്ചിട്ടാണ് കാർ കൊടുത്തതെന്ന് യുവതി പറയുന്നു.
എന്നാല്‍ 45 മിനിറ്റുകള്‍ക്ക് ശേഷം തിരികെ വന്നപ്പോള്‍ കാർ ബേസ്മെന്റില്‍ ഇടിച്ച് കയറ്റിയ നിലയിലായിരുന്നു എന്ന് ദിവ്യ ആരോപിച്ചു.എന്താണ് സംഭവിച്ചതെന്ന് അറിയാൻ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വാലറ്റ് ജീവനക്കാർ കാർ ഉപയോഗിച്ച് റീല്‍സ് ചിത്രീകരിക്കുകയായിരുന്നു എന്ന് മനസിലായതെന്ന് യുവതി പറഞ്ഞു. മൂന്ന് ജീവനക്കാർ മാറിമാറി ഹോട്ടിലിന്റെ ബേസ്മെന്റില്‍ കാർ അലക്ഷ്യമായി ഓടിച്ച് വീഡിയോ ചിത്രീകരിച്ചു. ഇതിനൊടുവിലാണ് ഒരു ഭിത്തിയിലേക്ക് കാർ ഇടിച്ച് കയറിയത്.
എന്നാല്‍ പാർക്കിങില്‍ സംഭവിച്ച സാധാരണ അപകടമായി സംഭവത്തെ ചിത്രീകരിക്കാനാണ് ഹോട്ടല്‍ അധികൃതർ ശ്രമിക്കുന്നതെന്ന് ദിവ്യ ആരോപിച്ചു. എന്നാല്‍ വാഹനം ഓടിച്ചിരുന്നയാള്‍ക്ക് ഡ്രൈവിങ് ലൈസൻസ് പോലും ഉണ്ടായിരുന്നില്ലെന്നും വ്യാജ രേഖ കാണിച്ചാണ് ഇയാള്‍ ഹോട്ടലില്‍ ജോലി നേടിയതെന്നും ദിവ്യ പറയുന്നു.വാലറ്റ് ജീവനക്കാർ ചിത്രീകരിച്ച റീല്‍സ് ഇൻഷുറൻസ് കമ്ബനി അധികൃതർ കണ്ടെത്തുകയും ചെയ്തു.
വിലകൂടിയ കാറുകള്‍ കിട്ടുമ്ബോള്‍ ഇത്തരത്തില്‍ റീലുകള്‍ ചിത്രീകരിക്കാറുണ്ടെന്ന് ഇവരിലൊരാള്‍ സമ്മതിച്ചതായും യുവതി പറയുന്നുണ്ട്. എന്നാല്‍ പിന്നീട് നിയമ നടപടികളുമായി മുന്നോട്ട് പോയപ്പോള്‍ വാഹനം ഓടിച്ചയാളായി വേറെ ഒരാളെയാണ് സ്ഥാപനം ഹാജരാക്കിയതെന്നും യുവതി ആരോപിച്ചു.അന്വേഷണവുമായി ഹോട്ടല്‍ അധികൃതർ സഹകരിക്കുന്നില്ലെന്നാണ് ദിവ്യയുടെ പ്രധാന ആരോപണം.
മറ്റൊരു വാലറ്റ് സർവീസ് സ്ഥാപനവുമായി പാർക്കിങ് സേവനത്തിന് കരാറുണ്ടായിരുന്നു എന്ന് കാണിക്കാൻ വ്യാജ രേഖകള്‍ പിന്നീട് നിർമിച്ചതായും ആരോപണമുണ്ട്. നിലവില്‍ തങ്ങള്‍ക്കെതിരായ എഫ്‌ഐആർ റദ്ദാക്കണമന്നാവശ്യപ്പെട്ട് ഹോട്ടലുടമ കോടതിയെ സമീപിക്കുന്നതായും ദിവ്യ പറഞ്ഞു. നിയമ നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ ഇൻഷുറൻസ് ക്ലെയിം സംബന്ധിച്ചും തീരുമാനമായിട്ടില്ല.