ബെംഗളൂരുവില്‍ യുവതിയുടെ മൃതദേഹം ചാക്കിനുള്ളിലാക്കി മാലിന്യ ലോറിയില്‍ തള്ളി.പോസ്റ്റ്മാർട്ടത്തിനായി അയച്ച മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 30-35 വയസ്സ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ പ്രതികള്‍ ഓട്ടോറിക്ഷയിലെത്തി മാലിന്യ ലോറിയില്‍ ചാക്ക് തള്ളുന്നത് കാണാം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കൊലയാളികള്‍ക്കായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു.ചന്നമ്മനകെരെ അച്ചുകാട്ട് പൊലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റർ ചെയ്തു.
പുലർച്ചെ 1 നും 3 നും ഇടയിലാണ് ചാക്ക് മാലിന്യ ലോറിയില്‍ തള്ളിയതെന്ന് ബെംഗളൂരു ജോയിന്റ് പൊലീസ് കമ്മിഷണർ സി.വംശി കൃഷ്ണ പറഞ്ഞു.യുവതിയുടെ കൈകളും കഴുത്തും കെട്ടിയിട്ട നിലയിലായിരുന്നു. മാലിന്യം ശേഖരിക്കാനെത്തിയ തൊഴിലാളികളാണ് വിവരം പൊലീസിനെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.ബെംഗളൂരുവില്‍ 33 വയസ്സുള്ള വിവാഹിതയായ യുവതിയുടെ കൊലപാതകം നടന്നതിനു പിന്നാലെയാണ് പുതിയ സംഭവം. രണ്ട് കുട്ടികളുടെ അമ്മയായ ഹരിണി എന്ന യുവതിയെ അടുത്തിടെ കാമുകൻ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
കാമുകനുമായുള്ള ബന്ധം വീട്ടുകാർ അറിഞ്ഞതോടെ ഹരിണി ബന്ധം അവസാനിപ്പിക്കാൻ ആഗ്രഹിച്ചതാണ് കൊലപാതകത്തിനു പിന്നിലെ കാരണം. അവസാനമായി ഒരു തവണ കൂടി കാണണമെന്ന് ആവശ്യപ്പെട്ട യുവാവ് ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി ഹരിണിയെ കൊലപ്പെടുത്തുകയായിരുന്നു.