ബെംഗളൂരു : നഴ്സ്ചമഞ്ഞെത്തി ആശുപത്രിയിൽനിന്ന് നവജാതശിശുവിനെ മോഷ്ടിച്ച യുവതി അറസ്റ്റിലായി. ബെലഗാവി ജില്ലയിലെ ബാഗൽകോട്ട് സർക്കാർ ആശുപത്രിയിലാണ് സംഭവം.രാംദുർഗ താലൂക്കിലെ ഖാൻപേട്ട് സ്വദേശിനി സാക്ഷിയാണ്, ബാഗൽകോട്ട് സ്വദേശിനി മാബൂബിയുടെ കുട്ടിയെ മോഷ്ടിച്ചത്. ശ്വസനപ്രശ്‌നമുണ്ടെന്നും ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകുകയാണെന്നും പറഞ്ഞാണ് കുട്ടിയെ എടുത്തുകൊണ്ടുപോയത്.
വിവാഹംകഴിഞ്ഞ് ഏതാനും വർഷങ്ങളായിട്ടും കുട്ടികളുണ്ടാകാതെ വന്നതോടെയാണ് കുഞ്ഞിനെ മോഷ്ടിക്കാൻ തീരുമാനിച്ചതെന്ന് സാക്ഷി മൊഴിനൽകി. തനിക്ക് ഗർഭംധരിക്കാൻ സാധിക്കില്ലെന്ന് മനസ്സിലായതിനെത്തുടർന്ന് ഒരു വർഷത്തോളമായി ആശുപത്രി കേന്ദ്രീകരിച്ച് മോഷണത്തിനുള്ള ആസൂത്രണംനടത്തുകയായിരുന്നു. തന്റെ അഞ്ച് സഹോദരിമാർക്കും കുട്ടികളുണ്ടെന്നും തനിക്കുമാത്രം കുഞ്ഞുങ്ങളില്ലാത്തതിനാൽ ഏറെ ദുഃഖിതയായിരുന്നെന്നും ഇവർ പോലീസിനോട് പറഞ്ഞു.
ഗർഭിണിയാണെന്ന് കുടുംബത്തിലുള്ളവരെ ധരിപ്പിച്ചിരുന്ന സാക്ഷി കഴിഞ്ഞദിവസം ആശുപത്രിയുടെ ജനറൽ വാർഡിലെത്തി. വീട്ടുകാരോട് ഗർഭസംബന്ധമായ പ്രശ്നത്തെത്തുടർന്ന് ചികിത്സതേടുന്നുവെന്നാണ് പറഞ്ഞത്.പ്രസവവാർഡിലെത്തി നഴ്‌സാണെന്ന് മാബൂബിയെ തെറ്റിധരിപ്പിച്ചു. പിന്നീട് കുട്ടിയുമായി പോയി. കുട്ടിയെ തിരിച്ചുകിട്ടാതെ വന്നതോടെ മാബൂബി പോലീസിൽ പരാതിനൽകുകയായിരുന്നു
ഒന്നേകാല്‍ ലക്ഷം രൂപ വില വരുന്ന ഐ ഫോണ്‍ കനാലില്‍ വീണു; വാങ്ങിയിട്ട് ഒരു ദിവസം പോലുമായില്ല; മുങ്ങിയെടുത്ത് ഫയര്‍ഫോഴ്സ്
തൃശൂർ: സെൽഫിയെടുക്കുന്നതിനിടയിൽ ഒന്നേകാൽ ലക്ഷം രൂപ വില വരുന്ന പുതിയ മൊബൈൽ ഫോൺ അബദ്ധത്തിൽ ഇറിഗേഷൻ കനാലിൽ വീണു. മുങ്ങിയെടുത്ത് ഉടമക്ക് നൽകി ഫയർഫോഴ്സ്. മനക്കൊടി പുള്ള് ടൂറിസം പ്രദേശത്ത് എത്തി സെൽഫിയെടുക്കുന്നതിനിടയിൽ വെള്ളത്തിൽ പോയ ചേർപ്പ് സ്വദേശി ഇ പി കൃഷ്ണയുടെ മൊബൈൽ ഫോണാണ് ഫയർഫോഴ്സ് ടീം മുങ്ങിയെടുത്ത് കേട് പാട് കൂടാതെ ഉടമക്ക് തിരികെ നൽകിയത്.
125000 രൂപ വില വരുന്ന ഐഫോൺ ശനിയാഴ്ച്ചയാണ് കൃഷ്ണ വാങ്ങിയത്. സെൽഫി എടുക്കുന്നതിനിടയിൽ മനക്കൊടി പുള്ള് ഇറിഗേഷൻ കനാലിൽ വീണു പോവുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ് തൃശൂർ ഡിവിഷനിൽ നിന്ന് എത്തിയ സംഘം ഓക്സിജൻ സിലിണ്ടർ ഉൾപ്പടെ മറ്റു സംവിധാനങ്ങൾ ഉപയോഗിച്ച് രണ്ടു മണിക്കൂർ നേരത്തെ പ്രയത്നത്തിന്റെ ഭാഗമായി വെള്ളത്തിനടിയിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെടുത്ത് ഫോണിന്റെ ഉടമസ്ഥന് കൈമാറി.ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ പി കെ പ്രജീഷ്, എ എസ് അനിൽജിത്ത്, ഷാജൻ.വാർഡ് അംഗം കെ രാഗേഷ്, പാടശേഖര സമിതി ഭാരവാഹികളായ കെ മധുസൂദനൻ, പി എസ് സിനീഷ്, സി എ അജീഷ് തുടങ്ങിയവർ നേതൃത്വം നൽകി.