കർണാടകയില്‍ സ്ത്രീയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി. മൃതദേഹം 30 കിലോമീറ്റർ അകലെ ഉപേക്ഷിച്ചതായി പോലീസ് പറഞ്ഞു.50 വയസ്സുകാരനായ ശങ്കരമൂർത്തി ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ സുമംഗല, കാമുകൻ നാഗരാജു എന്നിവർ ചേർന്നാണ് കൊലപാതകം നടത്തിയത്. തുമകുരു ജില്ലയിലെ തിപ്തൂർ താലൂക്കിലെ കാദഷെട്ടിഹള്ളിയില്‍ ഇക്കഴിഞ്ഞ ജൂണ്‍ 24-നാണ് സംഭവം.അൻപതുകാരനായ ശങ്കരമൂർത്തി ഫാം ഹൗസില്‍ തനിച്ചായിരുന്നു താമസം. തിപ്തൂരിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പാചകക്കാരിയായി ജോലിചെയ്യുന്ന ഇദ്ദേഹത്തിന്റെ ഭാര്യ സുമംഗലയ്ക്ക് നാഗരാജു എന്നുപേരുള്ള യുവാവുമായി വിവാഹേതര ബന്ധമുള്ളതായി ആരോപിക്കപ്പെടുന്നു.
ഇരുവർക്കുമിടയിലെ ബന്ധത്തിന് ശങ്കരമൂർത്തി ഒരു തടസ്സമായി. ഇതോടെ ഇദ്ദേഹത്തെ ഇല്ലാതാക്കാൻ ഇരുവരും ചേർന്ന് ഗൂഢാലോചന നടത്തി. സംഭവദിവസം ഭർത്താവിന്റെ കണ്ണില്‍ മുളകുപൊടി എറിയുകയായിരുന്നു സുമംഗല ആദ്യം ചെയ്തത്. തുടർന്ന് ഒരുവടികൊണ്ട് പൊതിരെ തല്ലുകയും കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ കഴുത്തില്‍ കാല്‍ അമർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി പോലീസ് പറഞ്ഞു. മൃതദേഹം ഒരു ചാക്കില്‍ കെട്ടി 30 കിലോമീറ്റർ അകലെയുള്ള കൃഷിയിടത്തിലെ കിണറ്റില്‍ തള്ളുകയായിരുന്നു.
ശങ്കരമൂർത്തിയെ കാണാനില്ലെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കേസന്വേഷണത്തിനിടെ ഇദ്ദേഹത്തിന്റെ കിടക്കയില്‍ മുളകുപൊടിയുടെ അംശമുള്ളതായി പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഒരു മല്‍പ്പിടിത്തം നടന്നതിന്റെ അടയാളങ്ങളും സ്ഥലത്തുണ്ടായിരുന്നു. ഇതോടെ സംശയം തോന്നിയ പോലീസ് സുമംഗലയെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഫോണ്‍ കോള്‍ വിവരശേഖരണം കൂടി നടത്തിയതോടെ സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുള്ളതായി കണ്ടെത്തി. ഒടുവില്‍ സുമംഗല പോലീസിന് മുന്നില്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. സംഭവത്തില്‍ നോണെവിനകെരെ പോലീസ് കൂടുതല്‍ അന്വേഷണം നടക്കുകയാണ്.