ബെംഗളൂരു: ഐടി ജീവനക്കാരൻ അതുൽ സുഭാഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭാര്യയെയും ഭാര്യാ വീട്ടുകാരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ നികിത സിംഘാനിയ, അമ്മ നിഷ, സഹോദരൻ അനുരാഗ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നികിതയെ ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നും അമ്മ നിഷയെയും സഹോദരൻ അനുരാഗിനെയും ഉത്തർപ്രദേശിലെ അലഹബാദിൽ നിന്നുമാണ് അറസ്റ്റ് ചെയ്തതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.അതുൽ സുഭാഷിനെ കഴിഞ്ഞ തിങ്കളാഴ്ചയാണ് അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു 34 കാരനായ അതുൽ സുഭാഷ്. വ്യാജ സ്ത്രീധന പീഡന ആരോപണം ഉന്നയിച്ച് മൂന്ന് കോടി രൂപ ഭാര്യയുടെ കുടുംബം അതുലിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. വിവാഹ മോചനക്കേസുമായി ബന്ധപ്പെട്ട് ഭാര്യയും ഭാര്യവീട്ടുകാരും ചേര്‍ന്ന് വര്‍ഷങ്ങളായി തന്നെ പീഡിപ്പിക്കുകയാണെന്ന് അതുൽ ആത്മഹത്യാ കുറിപ്പിൽ എഴുതിയിരുന്നു. മരിക്കുന്നതിന് മുൻപായി 80 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോം യുവാവ് ചെയ്തിരുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
അതുലിന്റെ മരണത്തിനു പിന്നാലെ ഭാര്യ നികിത, അമ്മ നിഷ, സഹോദരൻ അനുരാഗ്, അമ്മാവൻ സുശീൽ സിംഘാനിയ എന്നിവർക്കെതിരെ സഹോദരൻ ബികാസ് കുമാറാണ് പൊലീസിൽ പരാതി നൽകിയത്. അതുലിനെതിരായ കേസുകൾ പിൻവലിക്കാൻ മൂന്ന് കോടി രൂപയും മകനെ കാണമെങ്കിൽ 30 ലക്ഷം രൂപയും ആവശ്യപ്പെട്ടെന്നാണ് സഹോദരന്റെ ആരോപണം.