ബംഗളൂരു: തുടർച്ചയായ കനത്തമഴയില്‍ ജലനിരപ്പുയർന്നതിനെത്തുടർന്ന് കർണാടകയിലെ അണക്കെട്ടുകളില്‍നിന്ന് കനാലുകളിലേക്ക് വെള്ളം തുറന്നുവിടുന്നു. മാണ്ഡ്യയിലെ കെ.ആർ.എസ് അണക്കെട്ടിലെ വെള്ളം ചൊവ്വാഴ്ച കനാലിലേക്ക് ഒഴുക്കിത്തുടങ്ങി. മൈസൂരു കബിനി അണക്കെട്ടില്‍നിന്ന് ബുധനാഴ്ച മുതല്‍ വെള്ളം തുറന്നുവിടും.
15 ദിവസത്തേക്ക് ഇതു തുടരാനാണ് തീരുമാനം. ജലസേചനത്തിനും കുടിവെള്ളത്തിനും ഉപയോഗിക്കുന്ന തടാകങ്ങളിലേക്കാണ് കനാലുകള്‍വഴി വെള്ളം എത്തിച്ചേരുക. കബിനി അണക്കെട്ടിലെ ജലനിരപ്പ് 2,281 അടിയിലെത്തി. 2,284 അടിയാണ് അണക്കെട്ടിന്റെ പരമാവധി ശേഷി. ഒറ്റ ദിവസം 5,039 ക്യുസെക്സ് വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. കെ.ആർ.എസ് അണക്കെട്ടിലെ ജലനിരപ്പ് 102 അടിയെത്തി. 124.8 അടിയാണ് പരമാവധി ശേഷി.