ബംഗളൂരു: ജലക്ഷാമം രൂക്ഷമായ ബംഗളൂരുവില്‍ ജലസംരക്ഷണ കാമ്ബയിനിന് തുടക്കമിട്ട് ജല അതോറിറ്റി. ‘ബംഗളൂരുവിന്റെ വളർച്ചക്ക് ജലം സംരക്ഷിക്കുക’ എന്ന മുദ്രാവാക്യവുമായാണ് ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി) കാമ്ബയിൻ. ബംഗളൂരു വിധാൻ സൗധയില്‍ വ്യാഴാഴ്ച നടന്ന ചടങ്ങില്‍ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രചാരണ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു.
നഗരം ജലക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ജലത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ജലം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും ജനങ്ങളെ ബോധവത്കരിക്കുകയാണ് കാമ്ബയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ശിവകുമാർ പറഞ്ഞു. ബംഗളൂരു നഗരത്തില്‍ പുതിയ കുഴല്‍ക്കിണറുകള്‍ കുഴിക്കാൻ ബി.ഡബ്ല്യു.എസ്.എസ്.ബിയുടെ മുൻകൂർ അനുമതി വാങ്ങണമെന്നത് നിർബന്ധമാക്കിയതായി ശിവകുമാർ പറഞ്ഞു.
നഗരത്തില്‍ 6,900 ബോർവെല്ലുകളില്‍ ജലം വറ്റിയിരിക്കുകയാണ്. ആകെ 9,000 ബോർവെല്ലുകളില്‍ മാത്രമാണ് വെള്ളമുള്ളത്. ഇനി ബോർവെല്‍ കുഴിക്കുന്നവർ ജല അതോറിറ്റിയില്‍ നിന്ന് അനുമതി വാങ്ങണം. ആവശ്യം കഴിഞ്ഞുള്ള വെള്ളം സർക്കാറിന് നല്‍കണം.
എവിടെയാണോ ജലം ആവശ്യമുള്ളത്, അവിടേക്ക് ആ ജലമെത്തിക്കാൻ സർക്കാർ സംവിധാനമൊരുക്കുമെന്നും ശിവകുമാർ പറഞ്ഞു. ബി.ബി.എം.പി പരിധിയില്‍ രുക്ഷമായ ജലക്ഷാമം നേരിടുന്ന 110 വില്ലേജുകളില്‍ വെള്ളമെത്തിക്കാനുള്ള പദ്ധതി പുരോഗതിയിലാണെന്ന് അദ്ദേഹം പറഞ്ഞു. 110 വില്ലേജുകളിലേക്ക് ജലമെത്തിക്കുന്ന കാവേരി സ്റ്റേജ് അഞ്ച് പദ്ധതി മേയില്‍ പൂർത്തിയാവുമെന്നാണ് പ്രതീക്ഷ.