കൊച്ചി: ലൈംഗികാതിക്രമ കേസില്‍ വ്ലോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷാക്കിര്‍ സുബ്ഹാനെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടു. ഇടക്കാല മുൻകൂര്‍ ജാമ്യമുള്ളതിനാലാണ് എറണാകുളം സെൻട്രല്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചത്. അഞ്ച് മണിക്കൂറോളം ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിദേശത്തായിരുന്ന ഷാക്കിര്‍ നാട്ടിലെത്തിയതോടെയാണ് അറസ്റ്റ്.
സൗദി പൗരയായ യുവതിയുടെ പീഡന പരാതിയില്‍ ഷാക്കിര്‍ സുബ്ഹാന് കഴിഞ്ഞയാഴ്ച ഹൈകോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അനുമതി കൂടാതെ സംസ്ഥാനം വിട്ടു പോകാൻ പാടില്ല, പാസ്പോര്‍ട്ട് ഹാജരാക്കണം, പരാതിക്കാരെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത് എന്നിങ്ങനെയുള്ള ഉപാധികളോടെയാണു ഹൈകോടതി ജാമ്യം നല്‍കിയത്. വിദേശത്തുള്ള സാക്കിര്‍ കേരളത്തിലെത്തണമെന്നും ഹൈകോടതി നിര്‍ദേശിച്ചിരുന്നു.
താൻ നൂറു ശതമാനം നിരപരാധിയാണെന്ന് നാട്ടിലെത്തിയ ശേഷം ഷാക്കിര്‍ പറഞ്ഞിരുന്നു. അത് കൊണ്ട് തന്നെ കേസില്‍ പേടിക്കേണ്ട ആവശ്യം ഇല്ല. നിയമത്തിന് അതിന്‍റേതായ വഴികള്‍ ഉണ്ട്. അതിനാല്‍ ആ വഴി പോയെ പറ്റൂ. അതാണിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കുമെന്നും ഷാക്കിര്‍ പറഞ്ഞിരുന്നു.
സൗദി പൗരയായ ഇരുപത്തൊമ്ബതുകാരിയാണ് ഷാക്കിര്‍ സുബ്ഹാനെതിരെ പരാതി നല്‍കിയത്. സെപ്റ്റംബര്‍ 13ന് എറണാകുളത്തെ ഹോട്ടലില്‍ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ഏറെ നാളായി കൊച്ചിയില്‍ താമസിക്കുന്ന സൗദി പൗരയായ യുവതിയെ അഭിമുഖം ചെയ്യുന്നതിനായാണു മല്ലു ട്രാവലര്‍ ഹോട്ടലിലെത്തിയത്. ഈ സമയത്ത് യുവതിയുടെ പ്രതിശ്രുത വരനും സ്ഥലത്തുണ്ടായിരുന്നു. പിന്നീട് പ്രതിശ്രുത വരൻ പുറത്തേക്ക് പോയ സമയത്ത് ഷാക്കിര്‍ സുബ്ഹാൻ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണു പരാതി.