അഹമ്മബാദില്‍ എയര്‍ ഇന്ത്യ വിമാനം വീണ ഹോസ്റ്റല്‍ പരിസരത്ത് നിന്ന് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ രമേഷ് പുറത്തേക്ക് വരുന്ന പുതിയ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.പിന്നില്‍ ആളിക്കത്തുന്ന തീയും, കറുത്ത പുകയും കാണാം. കൈയില്‍ മൊബൈല്‍ ഫോണുമായി ഗേറ്റ് കടന്ന് പുറത്തേക്ക് വരുന്ന വിശ്വാസ് രമേഷിനെ കണ്ട് ആളുകള്‍ ഓടിക്കൂടുകയും, പിടിച്ചുകൊണ്ടു പോകുകയും ചെയ്യുന്നത് ദൃശ്യത്തിലുണ്ട്.അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നിന്ന് വിശ്വാസ് കുമാർ രമേഷ് എന്ന 40 വയസുകാരന് അവിശ്വസനീയമായാണ് ജീവൻ തിരികെ കിട്ടിയത്.
ടേക്ക് ഓഫ് ചെയ്ത് സെക്കന്റുകള്‍ക്കുള്ളില്‍ തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മനോധൈര്യം വീണ്ടെടുത്താണ് വിശ്വാസ് ജീവിതത്തിലേക്ക് ഓടിക്കയറിയത്. ദാമൻ ആൻ ദിയു ദ്വീപില്‍ ജനിച്ച് ബ്രിട്ടനിലേക്ക് കുടിയേറിയ 40 വയസ്സുകാരൻ വിശ്വാസ് കുമാർ രമേഷ് ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്.20 വർഷമായി ബ്രിട്ടനിലാണ് വിശ്വാസും കുടുംബവും. ജന്മനാട്ടിലെത്തി തിരികെ സഹോദരൻ അജയ് കുമാർ രമേശിനൊപ്പം ലണ്ടനിലേക്കുള്ള മടക്കയാത്രയായിരുന്നു. തിരക്കായത് കൊണ്ടും അവസാനസമയത്തെ ബുക്കിംഗ് ആയതിനാലും സഹോദരനൊപ്പം ഒരുമിച്ച് സീറ്റ് കിട്ടിയില്ല. 11 എ വിൻഡോ സീറ്റില്‍ വിശ്വാസ് ഇരുന്നപ്പോള്‍ മറ്റൊരു സീറ്റിലായിരുന്നു അജയ് കുമാർ.
ഞാന്‍ മരിക്കാന്‍ പോകുകയാണെന്ന് കുറച്ചുസമയത്തേക്ക് കരുതി. പക്ഷേ കണ്ണുകള്‍ തുറന്നപ്പോള്‍ ജീവനുണ്ടെന്ന് മനസ്സിലായി. സീറ്റ് ബെല്‍റ്റ് തുറന്നു ഞാന്‍ പുറത്തുകടന്നു. എയര്‍ ഹോസ്റ്റസും മറ്റുള്ളവരും എന്റെ കണ്മുന്നില് മരിച്ചുവീണു. ഹോസ്റ്റലില്‍ ഇടിച്ചുകയറിയപ്പോള് എമര്‍ജന്‍സി വാതില്‍ തുറന്നു.’ ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിന്റെ താഴത്തെ നിലയോട് ചേര്‍ന്നായിരുന്നു വിശ്വാസ്. ‘അവിടെ വിടവുണ്ടായിരുന്നു. അങ്ങനെ ഞാന്‍ പുറത്തുകടന്നു. കെട്ടിടത്തിന്റെ ഭിത്തി എതിര്‍വശത്തായിരുന്നു. ആ വശത്തൂടെ ആര്‍ക്കും പുറത്തുകടക്കുക സാധ്യമല്ലായിരുന്നു.’- വിശ്വാസ് പറഞ്ഞു.