Home Featured വലിയ സ്ഫോടന ശബ്ദം, എവിടെയോ തെറിച്ചുവീണു, ചുറ്റും മൃതദേഹങ്ങള്‍, എഴുന്നേറ്റ് ഓടി’; ടേക്ക് ഓഫിന് 30 സെക്കന്റിന് ശേഷമാണ് അപകടമെന്ന് രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ രമേശ്

വലിയ സ്ഫോടന ശബ്ദം, എവിടെയോ തെറിച്ചുവീണു, ചുറ്റും മൃതദേഹങ്ങള്‍, എഴുന്നേറ്റ് ഓടി’; ടേക്ക് ഓഫിന് 30 സെക്കന്റിന് ശേഷമാണ് അപകടമെന്ന് രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ രമേശ്

by admin

രാജ്യത്തെ കണ്ണീരിലാഴ്ത്തിയ, ഇരുന്നൂറിലേറെ പേരുടെ ജീവൻ പൊലിഞ്ഞ അഹമ്മദാബാദ് വിമാനദുരന്തത്തില്‍ ആശ്വാസമുഖമായി 40 വയസ്സുകാരനായ വിശ്വാസ് കുമാർ രമേഷ്.യാത്രക്കാരില്‍ ഒരാള്‍പോലും ജീവനോടെ അവശേഷിച്ചിരിക്കില്ലെന്ന് കരുതിയ സന്ദർഭത്തിലാണ് ഫീനിക്സ് പക്ഷിയെപോലെ ദുരന്തമുഖത്തുനിന്ന് വിശ്വാസ് കുമാർ രമേഷ് രക്ഷാപ്രവർത്തകർക്കിടയിലേക്ക് നടന്നെത്തിയത്. മുഖത്തും കാലിലും നെഞ്ചിലും ഉള്‍പ്പെടെ പരിക്കേറ്റ ഇദ്ദേഹം നിലവില്‍ അഹമ്മദാബാദ് അസാർവയിലെ സിവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാർ രമേഷ് സഹോദരനായ അജയ്കുമാർ രമേഷി(45)നൊപ്പമാണ് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനത്തില്‍ യാത്രചെയ്തിരുന്നത്. എന്നാല്‍, ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനത്താവളത്തിന് സമീപത്തെ കെട്ടിടങ്ങള്‍ക്ക് മുകളിലേക്ക് വിമാനം തകർന്നുവീഴുകയും അഗ്നിഗോളമായി മാറുകയുമായിരുന്നു.കുടുംബാംഗങ്ങളെ സന്ദർശിക്കാനായാണ് വിശ്വാസ് കുമാറും സഹോദരനും ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് ഇന്ത്യയിലെത്തിയത്. തുടർന്ന് തിരികെ ബ്രിട്ടനിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ദാരുണമായ അപകടം.

ടേക്ക് ഓഫ് കഴിഞ്ഞ് 30 സെക്കൻഡിനുള്ളിലാണ് അപകടം സംഭവിച്ചതെന്നായിരുന്നു ചികിത്സയിലുള്ള വിശ്വാസ് കുമാറിന്റെ പ്രതികരണം. ”ടേക്ക് ഓഫ് കഴിഞ്ഞ് 30 സെക്കൻഡ് പിന്നിട്ടതോടെയാണ് വലിയ ശബ്ദത്തോടെ വിമാനം തകർന്നുവീണത്. എല്ലാം സംഭവിച്ചത് പെട്ടെന്നായിരുന്നു. ഞാൻ എഴുന്നേറ്റപ്പോള്‍ എനിക്ക് ചുറ്റും മൃതദേഹങ്ങളായിരുന്നു. ഞാൻ ശരിക്കും ഭയന്നുപോയി. തുടർന്ന് അവിടെനിന്ന് എഴുന്നേറ്റ് ഓടുകയായിരുന്നു. എന്റെ ചുറ്റും വിമാനത്തിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്നു.

തുടർന്ന് ഒരാള്‍ എന്നെ പിടിച്ച്‌ ആംബുലൻസില്‍ കയറ്റുകയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു”, വിശ്വാസ് കുമാർ പറഞ്ഞു.വിമാനത്തിലെ 11A നമ്ബർ സീറ്റിലായിരുന്നു വിശ്വാസ് കുമാർ യാത്ര ചെയ്തിരുന്നത്. ചികിത്സയിലുള്ള ഇദ്ദേഹത്തിന്റെ കൈവശം ബോർഡിങ് പാസുമുണ്ടായിരുന്നു. അതേസമയം, മറ്റൊരു ഭാഗത്തെ സീറ്റിലാണ് സഹോദരൻ യാത്രചെയ്തിരുന്നതെന്നും വിശ്വാസ്കുമാർ പറഞ്ഞു.

സഹോദരനെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹത്തെ കണ്ടെത്താൻ സഹായിക്കണമെന്നും ചികിത്സയില്‍ കഴിയുന്നതിനിടെ വിശ്വാസ്കുമാർ മാധ്യമങ്ങളോട് പറഞ്ഞു.കഴിഞ്ഞ 20 വർഷമായി വിശ്വാസ് കുമാർ ലണ്ടനിലാണ്. ഇദ്ദേഹത്തിന്റെ ഭാര്യയും കുട്ടിയും ഇപ്പോള്‍ ലണ്ടനിലാണുള്ളതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ171 ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ് അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം മേഘാനി നഗറിലെ ജനവാസമേഖലയില്‍ തകർന്നുവീണത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45 ഓടെയായിരുന്നു സംഭവം. 230 യാത്രക്കാരും 10 കാബിൻ ക്രൂ അംഗങ്ങളും രണ്ട് പൈലറ്റുമാരും ഉള്‍പ്പെടെ ആകെ 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group