ബെംഗളൂരു: കര്‍ണാടകയിലെ ഹാസനിലെ ലോക്‌സഭാ സ്ഥാനാർഥിയുമായ പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാരോപണം ഗൂഢാലോചനയാണെന്ന് പിതാവും കർണാടക എംഎല്‍എയും ജനതാദള്‍ (സെക്കുലർ) നേതാവുമായ എച്ച്‌ഡി രേവണ്ണ. ‘അശ്ലീല വീഡിയോകള്‍’ക്ക് നാലോ അഞ്ചോ പഴക്കമുള്ളതാണെന്നും താൻ ‘പേടിച്ച് ഓടിപ്പോകില്ല’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടകയിലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന് രണ്ട് ദിവസം മുമ്ബാണ് പ്രജ്വല് രേവണ്ണയുടെ ഒന്നിലധികം ലൈംഗിക വീഡിയോകള്‍ പുറത്തുവന്നത്. പരാതിയില്‍ സംസ്ഥാന വനിതാ കമ്മീഷൻ ഇടപെട്ടതിന് പിന്നാലെ കർണാടക സർക്കാർ എസ്.ഐ.ടി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് ആചാര്യനുമായ എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വല്‍ രേവണ്ണ. ലൈംഗികാരോപണങ്ങള്‍ക്ക് പിന്നാലെ ജർമ്മനിയിലേക്ക് കടന്നിരിക്കുകയാണ് ഹാസനിലെ സിറ്റിങ് എം.പി കൂടിയായ പ്രജ്വല്‍. പ്രജ്വലിന് പുറമെ പിതാവായ ഹോലെനാർസിപുര എം.എല്‍.എയായ എച്ച്‌ഡി രേവണ്ണക്കെതിരെയും ലൈംഗിക പരാതികള്‍ ഉയർന്നിട്ടുണ്ട്.
പ്രജ്വലിനെതിരായ പാർട്ടി നടപടിയെക്കുറിച്ച് രേവണ്ണ പ്രതികരിച്ചു. പാർട്ടിയില്‍ നിന്ന് പുറത്താക്കുന്നത് സംബന്ധിച്ച തീരുമാനം പാർട്ടി ഹൈക്കമാൻഡിന് വിടുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രജ്വലിനെ പുറത്താക്കാൻ ജെഡിഎസ് ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രജ്വലിനെതിരെ നിയമപരമായി സർക്കാർ അന്വേഷണം നടക്കട്ടെയെന്നും രേവണ്ണ പറഞ്ഞു.