ഡെറാഡൂൺ: ഇനി മുതൽ ഉത്തരാഖണ്ഡിലെ മദ്രസകളിൽ രാമായണത്തിന്റെ ഭാഗമായ ശ്രീരാമന്റെ കഥയും പഠിപ്പിക്കും. ഉത്തരാഖണ്ഡ് വഖഫ് ബോർഡുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന മദ്രസകളിലാണ് ശ്രീരാമന്റെ കഥ സിലബസിന്റെ ഭാഗമാക്കാൻ നീക്കം ആരംഭിച്ചത്. ഈ വർഷം മാർച്ചിൽ ആരംഭിക്കുന്ന സെഷനിൽ പുതിയ പാഠ്യപദ്ധതി നടപ്പാക്കുമെന്ന് വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസ് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.
ഉത്തരാഖണ്ഡ് വിദ്യാഭ്യാസ ബോർഡിന്റെ മാർഗനിർദേശങ്ങൾ അടിസ്ഥാനമാക്കിയുള്ള നവീകരിച്ച സിലബസാണ് ഉത്തരാഖണ്ഡ് വഖഫ് ബോർഡുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മദ്രസകളിൽ മാർച്ച് മുതൽ അവതരിപ്പിക്കുന്നതെന്നും വഖഫ് ബോർഡ് ചെയർമാൻ വിശദീകരിച്ചു.
മുഹമ്മദ് നബിയുടെ ജീവിതത്തോടൊപ്പം ശ്രീരാമന്റെ ജീവിതകഥയും മദ്രസയിലെ വിദ്യാർഥികളെ പഠിപ്പിക്കുമെന്നു അദ്ദേഹം പറഞ്ഞു. ശ്രീരാമൻ പ്രതിനിധീകരിക്കുന്ന മൂല്യങ്ങൾ അവരുടെ മതമോ വിശ്വാസമോ പരിഗണിക്കാതെ എല്ലാവരും പിന്തുടരേണ്ടതാണെന്നും അ്ദദേഹം അഭിപ്രായപ്പെട്ടു.
ഡോ. എപിജെ അബ്ദുൽ കലാമിന്റെ പേരിൽ ആരംഭിക്കുന്ന ആധുനിക മദ്രസകളിലാണ് എൻസിഇആർടി സിലബസ് പഠിപ്പിക്കുക. ഉത്തരാഖണ്ഡിൽ വഖഫ് ബോർഡിന് 117 മദ്രസകളുണ്ട്. ബാക്കിയുള്ള 415 മദ്രസകൾ മദ്രസ ബോർഡിന് കീഴിലാണ് വരുന്നത്.