ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനം ഉണ്ടായതിനെ തുടർന്ന് അവിടെ വിനോദയാത്രക്കുപോയ 28 മലയാളികള്‍ കുടുങ്ങിയതായി സംശയം.ഇതില്‍ 20 പേർ മുംബൈയില്‍നിന്നുള്ളവരും 8 പേർ കേരളത്തില്‍നിന്നുള്ളവരുമാണ്. കൊച്ചിയില്‍ നിന്നുള്ള നാരായണൻ നായർ, ശ്രീദേവിപിള്ള എന്നിവരും സംഘത്തിലുണ്ടായിരുന്നു.യാത്രസംഘവുമായി ബന്ധപ്പെടാൻ കഴിയാത്തതിനാല്‍ കുടുംബാംഗങ്ങള്‍ ആശങ്കയിലാണ്. എന്നാല്‍, നെറ്റ്‌വർക്ക് തകരാറുമൂലമാണ് ഫോണ്‍ സ്വിച്ച് ഓഫായിരിക്കുന്നതെന്നാണ് ടൂർ ഓപ്പറേറ്റർമാർ പറയുന്നത്.
മലയാളികള്‍ സുരക്ഷിതരാണെന്ന് ഉത്തരാഖണ്ഡ് മലയാളി സമാജം പ്രസിഡന്റ് ദിനേശും അറിയിച്ചു. കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊർജ്ജിതമായി നടക്കുന്നുണ്ട്.അതേസമയം, മേഘവിസ്ഫോടനത്തില്‍ കാണാതായ 70 പേരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. സൈന്യം, എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഐടിബിപി തുടങ്ങിയ സേനകള്‍ രക്ഷാപ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. കാണാതായ 9 സൈനികർക്കുവേണ്ടിയുള്ള തിരച്ചിലും തുടരുകയാണ്.
അതേസമയം ദുരന്തഭൂമിയില്‍ കൂടുതല്‍ സൈന്യത്തെയെത്തിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായി സംസാരിച്ച് സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. ദുരന്തത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.ഇന്നലെ ഉച്ചക്ക് 1.40 ഓടെയാണ് ആദ്യ മേഘവിസ്‌ഫോടനമുണ്ടായത്. ബഹുനില കെട്ടിടങ്ങളെയും വീടുകളെയുമെല്ലാം തൂത്തെറിഞ്ഞാണ് പ്രളയജലം ധരാളി ഗ്രാമത്തെ മുക്കി. ഓടിക്കൊണ്ടിരുന്ന വാഹനങ്ങളടക്കം ഒഴുകിപ്പോയി. അടുത്തുതന്നെ വിനോദ സഞ്ചാര കേന്ദ്രമുള്ളതിനാല്‍ പ്രദേശത്ത് നിരവധി ഹോട്ടലുകളും റിസോര്‍ട്ടുകളുമുണ്ടായിരുന്നു. ഇവയെല്ലാം ഒലിച്ചുപോയി.