യുഎഇയില്‍ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി. മുഹമ്മദ് റിനാഷ് എ, മുരളീധരൻ പി വി എന്നിവരുടെ വധശിക്ഷയാണ് യുഎഇ നടപ്പാക്കിയത്.വിദേശകാര്യമന്ത്രാലയത്തെ യുഎഇ അറിയിച്ചതാണിത്. വിവരം ഇവരുടെ കുടുംബത്തെ അറിയിച്ചെന്നും സംസ്കാരത്തില്‍ പങ്കെടുക്കാൻ സൗകര്യം ഒരുക്കാൻ ശ്രമിക്കുകയാണെന്നും കേന്ദ്രം അറിയിച്ചു.കൊലപാതക കുറ്റത്തിനാണ് രണ്ട് പേരെയും യുഎഇ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. പിന്നീട് യുഎഇയിലെ പരമോന്നത കോടതി വധശിക്ഷ ശരിവച്ചിരുന്നു. ഇരുവരുടെയും വധശിക്ഷ നടപ്പാക്കിയതായി യുഎഇ അറിയിച്ചെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
തലശ്ശേരി സ്വദേശി മുഹമ്മദ് റിനാഷ് യുഎഇ പൗരനെ കൊലപ്പെടുത്തിയെന്ന കേസിലാണ് അറസ്റ്റിലായത്. മുരളീധരൻ ഇന്ത്യൻ പൗരനെ വധിച്ചതിനാണ് വിചാരണ ശിക്ഷിക്കപ്പെട്ടത്. രണ്ട് പേർക്കും സാധ്യമായ എല്ലാ നയതന്ത്ര സഹായവും നിയമസഹായവും നല്കിയിരുന്നുവെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
സ്വന്തം ജീവൻ അപകടത്തില്‍പ്പെടുമെന്ന അവസ്ഥയെ ചെറുക്കുന്നതിനിടെ മാനസിക വിഭ്രാന്തിയുള്ള അറബ് വംശജൻ കൊല്ലപ്പെട്ട സംഭവത്തിലാണ് തലശേരി നെട്ടൂര്‍ സ്വദേശിയായ മുഹമ്മദ് റിനാഷിനെ വധശിക്ഷയ്ക്ക് വിധിച്ചത്. ദുബായ് അല്‍ ഐനില്‍ ട്രാവല്‍ ഏജൻസിയില്‍ ജോലിക്കാരനായിരുന്നു റിനാഷ്. ഏജൻസി ഉടമയായ അറബി ആവശ്യപ്പെട്ടതനുസരിച്ച് സാധനങ്ങള്‍ വാങ്ങി വീട്ടിലെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന മാനസിക വിഭ്രാന്തിയുള്ള ബന്ധു ആക്രമിക്കുകയായിരുന്നു. കത്തി കൊണ്ടുള്ള ആക്രമണത്തില്‍ മുറിവേറ്റ റിനാഷ് രക്ഷപ്പെടാൻ മല്‍പ്പിടിത്തം നടത്തുന്നതിനിടയില്‍ അബദ്ധത്തില്‍ കത്തി ശരീരത്തില്‍ കുത്തിക്കയറിയാണ് യുഎഇ പൗരൻ മരിച്ചത്. വധശിക്ഷയില്‍ നിന്ന് ഒഴിവാക്കികിട്ടാൻ ഇന്ത്യൻ എംബസി വഴി ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.
ഫെബ്രുവരി 15ന് നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് യുപി സ്വദേശിനി ഷെഹ്സാദി ഖാന്റെ വധശിക്ഷ യുഎഇ നടപ്പാക്കിയിരുന്നു. എന്നാല്‍ ഫെബ്രുവരി 28നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇന്ത്യന്‍ എംബസിക്ക് ലഭിക്കുന്നത്. ഷഹസാദിയുടെ മൃതദേഹം നാട്ടിലേക്ക് അയയ്ക്കണമെന്ന് വിദേശകാര്യമന്ത്രാലയം വഴി കുടുംബം യുഎഇയോട് ആവശ്യപ്പെട്ടെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഇന്നലെ മരണാനന്തര ചടങ്ങുകള്‍ യുഎഇയില്‍ നടന്നു.വിദേശ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രാജ്യമാണ് യുഎഇ. യുഎഇയില്‍ 29 ഇന്ത്യക്കാർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലുകളില്‍ കഴിഞ്ഞിരുന്നു. ആകെ 54 ഇന്ത്യക്കാര്‍ വിദേശ കോടതികള്‍ വധശിക്ഷ വിധിച്ച് ജയിലുകളില്‍ കഴിയുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.