കർണ്ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ മൂന്നു സംസ്ഥാനങ്ങൾ ഏറെ പ്രതീക്ഷയോടെ കാണുന്ന അതിവേഗ പാതാ പദ്ധതിയാണ്ബെംഗളൂരു- ചെന്നൈ എക്സ്പ്രസ് വേ. ഈ വർഷം അവസാനത്തോടെ പൂർണ്ണമായും തുറന്നു കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്ന പാതയുടെ നിർമ്മാണം പൂർത്തിയായ 68 കിലോമീറ്റർ ദൂരം ഈ അടുത്ത് കർണ്ണാടക ഗതാഗതത്തിനായി തുറന്നു കൊടുത്തിരുന്നു.ചെറിയ യാത്രകൾക്കും ഗ്രാമീണ റോഡുകൾ വഴി എക്സിറ്റി ചെയ്ത് മുൽബാഗലിലേക്കും ആന്ധ്രാപ്രദേശ് അതിർത്തിയിലേക്കും പുറത്തിറങ്ങാൻ സാധിക്കുന്ന പാതയിൽ 1,600 മുതൽ 2,000 വരെ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവ വാഹനങ്ങൾ വരെ ദിനംപ്രതി കടന്നുപോകുന്നു.
ഇപ്പോഴിതാ, ബെംഗളൂരു- ചെന്നൈ എക്സ്പ്രസ് വേയിൽ താത്കാലികമായി അനുവദിച്ച ഇരുചക്രവാനഹങ്ങൾക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്.നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI)ആണ് ബെംഗളൂരു- ചെന്നൈ എക്സ്പ്രസ് വേയിൽ ഇരുചക്ര വാഹനങ്ങൾ നിരോധിച്ചത്.കർണ്ണാടകയുടെ പൂർത്തിയായ ഭാഗത്ത് നേരത്തെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് യാത്ര ചെയ്യുവാൻ താത്കാലികമായി അനുമതി ഉണ്ടായിരുന്നു. ഈ പാത അനൗദ്യോഗികമായി വാഹനമോടിക്കുന്നവർക്കായി തുറന്നുകൊടുത്തതിനുശേഷം, നിരവധി ബൈക്ക് യാത്രക്കാർ പുതിയ അനുഭവത്തിനായി റോഡിലിറങ്ങിയിരുന്നു.
അതിവേഗപാത കടന്നു പോകുന്ന കോലാർ ജില്ലയിലെ ബംഗാർപേട്ട് താലൂക്കിൽ ഇന്നലെ ഞായറാഴ്ച രാത്രി നാല് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. ഈ പാതയിലെ ആദ്യ വലിയ അപകടം കൂടിയാണിത്. ഒ രു ബൈക്ക് എക്സ്പ്രസ് വേയിൽ തെറ്റായ വശത്ത് നിന്ന് പ്രവേശിച്ച് ഒരു ഫോർ വീലറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.പരമാവധി 120 കിലോമീറ്റർ വേഗതയിൽ വാഹനമോടിക്കാൻ കഴിയുന്ന തരത്തിലാണ് എക്സ്പ്രസ് വേകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മറ്റ് വാഹനങ്ങൾ അമിത വേഗതയിൽ പോകുമ്പോൾ ബൈക്ക് യാത്രക്കാർ ഈ പാത ഉപയോഗിക്കുന്നത് സുരക്ഷിതമല്ല. മറ്റു വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കും അതിവേഗപാതയിൽ ഇരുചക്രവാഹനമോടിക്കുന്നവർ ഭീഷണിയായേക്കും. അതിനാൽ ബൈക്ക് യാത്രക്കാർ ഈ റോഡ് ഒഴിവാക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം.
ഇരുചക്രവാഹനങ്ങൾ എക്സ്പ്രസ് വേയിൽ കയറുന്നത് തടയുവാൻ എൻട്രി, എക്സിറ്റ് ഗേറ്റുകൾക്ക് സമീപം പട്രോളിംഗ് വാഹനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ ഹോസ്കോട്ടിനും കെജിഎഫിനും (ബേതമംഗല) ഇടയിലുള്ള 68 കിലോമീറ്റർ ഭാഗമാണ് അനൗദ്യോഗികമായി ഗതാഗതത്തിനായി തുറന്നുകൊടുത്തിട്ടുള്ളത്.ഇന്ത്യയിെ ഒരു എക്സ്പ്രവ് വേ പാതയിലുബൈക്കുകൾ, ഓട്ടോറിക്ഷകൾ, ട്രാക്ടറുകൾ തുടങ്ങിയവയ്ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. നേരത്തെ ബെംഗളൂരു-മൈസൂരു ആക്സസ് നിയന്ത്രിത ഹൈവേയിൽ ആവർത്തിച്ചുള്ള അപകടങ്ങൾക്ക് ശേഷം, ഹൈവേയുടെ പ്രധാന പാതകളിൽ ബൈക്കുകളുടെയും ഓട്ടോറിക്ഷകളുടെയും പ്രവേശനം എൻഎച്ച്എഐ നിരോധിച്ചിരുന്നു.
ബെംഗളൂരു-ചെന്നൈ അതിവേഗ പാതയ്ക്ക് ആകെ 262 കിലോമീറ്റർ ദൂരമാണുള്ളത്. ഇതിൽ ആന്ധ്രാ പ്രദേശിലൂടെ 85 കിലോമീറ്ററും തമിഴ്നാട്ടിലൂടെ 106 കിലോമീറ്ററും പാത കടന്നു പോകുന്നുണ്ട്. കർണ്ണാടകയിലൂടെ കടന്നു പോകുന്നത് 71 കിമി ഗൂരമാണ്. ഇതിൽ മൂന്ന് കിലോമീറ്റർ ദൂരത്തിന്‍റെ അവസാനവട്ട പണികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്.ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസ്കോട്ടയിൽ നിന്ന് തുടങ്ങി ദൊബാസ്പേട്ട്, കോലാർ, കെജിഎഫ്, ചിറ്റൂർ, വെല്ലൂർ, റാണിപേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ വഴി ശ്രീപെരുമ്പത്തൂർ എത്തുന്ന വിധത്തിലാണ് ബെംഗളൂരു- ചെന്നൈ അതിവേഗപാത രൂപകല്പന ചെയ്തിരിക്കുന്നത്. 71 അടിപ്പാതകൾ, 31 വലിയ പാലങ്ങൾ, 25 ചെറുപാലങ്ങൾ, 3 റെയിൽവേ മേൽപാലങ്ങൾ, 6 ടോൾ പ്ലാസകൾ എന്നിവയാണ് ഇതിലുള്ളത്.