ഹോളി ആഘോഷങ്ങളുടെ ഭാഗമായി സ്കൂളില്‍ നിന്ന് നല്‍കിയ ഭക്ഷണം കഴിച്ച രണ്ട് വിദ്യാർത്ഥികള്‍ക്ക് ദാരുണാന്ത്യം.കർണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. വിദ്യാർത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം. 12, 13 വയസ് പ്രായമുള്ള വിദ്യാർത്ഥികളാണ് ഞായറാഴ്ചയും ചൊവ്വാഴ്ചയും രാത്രി മരിച്ചത്. മാണ്ഡ്യ മാലവള്ളി താലൂക്കിലെ ടി കാഗേപൂരിലെ ഗോകുല വിദ്യാസമസ്തേ സ്കൂളിലെ വിദ്യാർത്ഥികളാണ് മരിച്ചത്.പ്രാദേശിക വ്യവസായിയായ പുഷ്പേന്ദ്ര കുമാർ എന്നയാളാണ് ഞായറാഴ്ച റസിഡൻഷ്യല്‍ സ്കൂളില്‍ ഹോളി സംബന്ധിച്ച് ഭക്ഷണം വിതരണം ചെയ്തത്. ഭക്ഷണം കഴിച്ചവരി 120 പേർ അവശരായിരുന്നു.
ഇതില്‍ 40 പേർ സ്കൂളിലെ വിദ്യാർത്ഥികളാണ്. 24 പേർ വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാർത്ഥികളാണ്. വെജിറ്റബിള്‍ പുലാവും ചട്ട്നിയുമായിരുന്നു വിദ്യാർത്ഥികള്‍ക്ക് വിതരണം ചെയ്തത്.മാലവള്ളിയിലെ ഒരു ഹോട്ടലാണ് ഭക്ഷണമുണ്ടാക്കിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് സ്കൂള്‍ സന്ദർശിച്ച് ഭക്ഷണത്തിന്റെ സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്യ മാണ്ഡ്യയിലും മൈസുരുവിലമുള്ള വിവിധ ആശുപത്രികളിലാണ് ഭക്ഷണം കഴിച്ച് അവശരായ വിദ്യാർത്ഥികള്‍ ചികിത്സയിലുള്ളത്.
ഗോകുല വിദ്യാസമസ്തേ സ്കൂള്‍ സ്കൂള്‍ നടത്താനുള്ള അനുമതി നേടിയിരുന്നെങ്കിലും റസിഡൻഷ്യല്‍ സ്കൂളിനുള്ള അനുമതി ഇല്ലായിരുന്നുവെന്നാണ് അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.