ബംഗളൂരു : നെലമംഗല അടകമരഹള്ളിയില്‍ വ്യാഴാഴ്ച പാചകവാതക സിലിണ്ടർ ചോർന്നതിനെത്തുടർന്നുണ്ടായ തീപിടിത്തത്തില്‍ രണ്ട് പേർ വെന്തുമരിക്കുകയും നാല് പേർക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.നാഗരാജു(50), ശ്രീനിവാസ്(50) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ അഭിഷേഖ് ഗൗഡ, ശിവശങ്കർ, ലക്ഷ്മിദേവി, ബസന ഗൗഡ എന്നിവരെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ മദനായകനഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. വീടിനുള്ളിലെ ഗ്യാസ് ചോർച്ചയാണ് തീപിടിത്ത കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ബല്ലാരി സ്വദേശിയായ നാഗരാജു ഭാര്യ ലക്ഷ്മിദേവിക്കും മക്കളായ അഭിഷേഖ് ഗൗഡ, ബസന ഗൗഡ എന്നിവരോടൊപ്പം വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഒഴിഞ്ഞ സിലിണ്ടർ മാറ്റി പുതിയത് സ്ഥാപിക്കുന്നതിനിടെ വാതക ചോർച്ച അഭിഷേക് ശ്രദ്ധിച്ചില്ല. ദേവന്റെ ഫോട്ടോക്ക് മുന്നില്‍ കത്തിച്ച വിളക്കില്‍ നിന്ന് വാതകത്തിലേക്ക് തീപിടിച്ചു. തീ പെട്ടെന്ന് വീടാകെ പടരാൻ ഇത് കാരണമായി. വീടിന് തീ പിടിച്ചതോടെ ലക്ഷ്മിദേവിയും ബസന ഗൗഡയും രക്ഷപ്പെട്ടു.
എന്നാല്‍ നാഗരാജുവും അഭിഷേകും അകത്ത് കുടുങ്ങി. അയല്‍വാസിയായ ശ്രീനിവാസും വീട്ടുടമസ്ഥനായ ശിവശങ്കറും ഓടിയെത്തി തീ അണക്കാനും ഇരകളെ രക്ഷിക്കാനും ശ്രമിച്ചു. നാഗരാജുവിനെയും അഭിഷേകിനെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ശ്രീനിവാസ് തീയില്‍ കുടുങ്ങി വെന്തുമരിച്ചു. അഭിഷേക് തീയില്‍ നിന്ന് രക്ഷപ്പെട്ട് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയെന്നുമാണ് പൊലീസ് പറയുന്നത്. പരിക്കേറ്റവർ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.