ബെംഗളൂരു : മുൻകൂർ പണം വാങ്ങിയിട്ടും ജോലിക്കെത്താത്തതിന്റെപേരിൽ യുവാവിനെ പിടികൂടി ചങ്ങലയിൽ ബന്ധിച്ച രണ്ടുപേർ അറസ്റ്റിൽ. കർണാടകത്തിലെ വിജയപുര ജില്ലയിലെ ഹത്തള്ളി ഗ്രാമത്തിലാണ് സംഭവം.അർജുൻ ബിരദർ, ശ്രീഷായിൽ എന്നിവരാണ് ഡ്രൈവർജോലി ചെയ്യുന്നതിനുവേണ്ടി ബാഷസാബ് അലാവുദ്ദീൻ മുല്ലയ്ക്ക്(38) 20,000 രൂപ മുൻകൂർ നൽകിയത്. എന്നാൽ, മുല്ല ജോലിക്കെത്താൻ തയ്യാറായില്ല. പണം തിരികെനൽകാനും വൈകിയതോടെ ഇരുവരും ചേർന്ന് മുല്ലയെ പിടികൂടി ഒരുദിവസംമുഴുവൻ ചങ്ങലയ്ക്കിട്ടു.
ബൈക്കിൽ ബലമായി കയറ്റിക്കൊണ്ടുവന്ന് ചങ്ങലകൊണ്ട് ഒരു കടയുടെ മുന്നിലുള്ള ഇരുമ്പുതൂണുമായി ബന്ധിക്കുകയായിരുന്നു. മുല്ലയുടെ കാലിൽ ചങ്ങലയിട്ടു താഴുപയോഗിച്ച് പൂട്ടി.രാവിലെ ബന്ധിച്ചതിനുശേഷം വൈകീട്ട് നാലിനാണ് തുറന്നുവിട്ടത്. ബന്ധിച്ചതിനൊപ്പം മുല്ലയെ പ്രതികൾ അസഭ്യംപറഞ്ഞു.പൂട്ടുതുറന്നുവിടുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഭൂതത്തെ പുറത്താക്കാൻ’ ചെരുപ്പ് കൊണ്ട് അടിച്ചു, മൂത്രം കുടിപ്പിച്ചു; മഹാരാഷ്ട്രയില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിനായി പൊലീസ് അന്വേഷണം
മഹാരാഷ്ട്രയിലെ സാംഭാജിനഗറിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവം അനുയായികളെ വടികൊണ്ട് അടിച്ചും ചെരിപ്പ് വായില്‍ തിരുകിയും ഭൂതത്തെ പുറത്താക്കലിന്റെ പേരില്‍ മൂത്രം കുടിപ്പിക്കുകയും ചെയ്തതില്‍ അന്വേഷണം.സഞ്ജയ് രംഗനാഥ് പഗാര്‍ക്കെതിരെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സ്ത്രീകളെ അനുചിതമായി സ്പർശിച്ചതിനും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ്.ശരീരത്തിലെ ദുഷ്ടശക്തികളെ കളയുന്നതിനെന്ന് അവകാശപ്പെട്ടാണ് പഗാര്‍ക്കര്‍ അങ്ങേയറ്റം മനുഷ്യത്വരഹിതമായ ഈ പ്രവൃത്തികള്‍ നടത്തിവന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വൈജാപുർ തെഹ്‌സിലിലെ ഷിയുർ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തെ കേന്ദ്രമാക്കിയായിരുന്നു സഞ്ജയ് രംഗനാഥ് പഗാർ പ്രവര്‍ത്തിച്ചുവന്നത്. തനിക്ക് അമാനുഷിക ശക്തികള്‍ ഉണ്ടെന്ന് അവകാശപ്പെട്ട സഞ്ജയ്, ബാധ ഒഴിപ്പിക്കാനും, വിവാഹം നടത്താനും, കുട്ടികളുണ്ടാകാനും തന്‍റെ ആചാരങ്ങള്‍ക്ക് കഴിയുമെന്ന് അനുയായികളെ വിശ്വസിപ്പിക്കുകയായിരുന്നു.
സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പടെയുള്ളവരെ ഇയാള്‍ വടികൊണ്ട് അടിക്കുകയും ചെരിപ്പ് വായില്‍ തിരുകുകയും ക്ഷേത്രത്തിന് ചുറ്റും ഓടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു. രോഗശാന്തിക്കായി പച്ചിലകള്‍ നല്‍കിയിരുന്ന പഗാര്‍ അനുയായികളെ മൂത്രം കുടിക്കാനും നിർബന്ധിക്കുമായിരുന്നു.അന്ധവിശ്വാസങ്ങള്‍ക്കെതിരെയും അനാചാരങ്ങള്‍ക്കെതിരെയും പോരാടുന്ന ആക്ടിവിസ്റ്റുകളുടെ സംഘടന നടത്തിയ സ്റ്റിങ് ഓപ്പറേഷനിലൂടെയാണ് സംഭവം പുറത്തുവന്നത്. പുറത്തുവന്ന വീഡിയോകളില്‍ ഒന്നില്‍ ഇയാള്‍ നിലത്ത് കിടക്കുന്ന ഒരാളുടെ മുഖത്ത് ചവിട്ടുന്നത് കാണാം. അയാളുടെ നേരെ മഞ്ഞള്‍പ്പൊടി എറിയുകയും വായില്‍ ഷൂ തിരുകുകയും ചെയ്യുന്നു. മറ്റൊരു ദൃശ്യത്തില്‍ നിലത്ത് കിടക്കുന്ന ഒരാളുടെ കഴുത്തില്‍ ചവിട്ടുകയും വയറ്റില്‍ മരക്കഷ്ണം വച്ച് ആക്രോശിക്കുകയും ചെയ്യുന്നുണ്ട്.സംഘടനയുടെ പരാതിയെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വഞ്ചന, ആക്രമണം, അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്നുമുതല്‍ ആള്‍ദൈവത്തെ കാണാതായി. പോലീസ് രണ്ട് ടീമുകളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയാല്‍ ആരെയും വെറുതെ വിടില്ലെന്നും കർശനമായ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും ലോക്കല്‍ പോലീസ് മുന്നറിയിപ്പ് നല്‍കി