വാഷിങ്ടണ്‍: ലോകത്തെ നടുക്കിയ മിന്നല്‍ ഓപ്പറേഷനിലൂടെ അമേരിക്കന്‍ സൈന്യം പിടികൂടിയ വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ ചിത്രങ്ങള്‍ പുറത്ത് വിട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.യുഎസ് യുദ്ധക്കപ്പലായ ‘യുഎസ്എസ് ഐവോ ജിമ’യില്‍ കൈകള്‍ ബന്ധിച്ചും കണ്ണ് മൂടിയും നില്ക്കുന്ന മഡൂറോയുടെ ചിത്രം ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് പുറത്തുവിട്ടത്.ചാരനിറത്തിലുള്ള സ്വെറ്റ് ഷര്‍ട്ടും പാന്റും ധരിച്ച്, പുറംലോകവുമായുള്ള ആശയവിനിമയം തടയാന്‍ ചെവിയില്‍ വലിയ ഹെഡ്ഫോണുകളും ധരിപ്പിച്ച നിലയിലാണ് 63-കാരനായ മഡൂറോ ചിത്രത്തിലുള്ളത്. കൈയിലൊരു പ്ലാസ്റ്റിക് കുപ്പിയുമുണ്ട്. മയക്കുമരുന്ന് ഭീകരതയും കൊലപാതകവും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി മഡുറോയെയും ഭാര്യയെയും വെനസ്വേലയില്‍ നിന്ന് ന്യൂയോര്‍ക്കിലെ കോടതിയില്‍ ഹാജരാക്കാനായി യുഎസിലേക്ക് കൊണ്ടുപോവുകയാണ്. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ കാരക്കാസിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ അമേരിക്കന്‍ സൈനിക വിഭാഗമായ ഡെല്‍റ്റ ഫോഴ്സ് നടന്ന മിന്നല്‍ ഓപ്പറേഷനിലാണ് പ്രസിഡന്റിനെ പിടികൂടിയത്. സുരക്ഷിതമായ സ്ഥാനത്തേക്കു മാറാന്‍ മഡൂറോയും ഭാര്യയും ശ്രമിച്ചെങ്കിലും അതിനു മുന്‍പ് ഡെല്‍റ്റ ഫോഴ്സ് ഇവരെ പിടികൂടുകയായിരുന്നു.സുരക്ഷിതമായ അധികാര കൈമാറ്റം നടക്കുന്നതു വരെ യുഎസ് വെനസ്വേലയെ ഭരിക്കുമെന്ന് സൈനിക നടപടിക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. ഏകാധിപതിയായ മഡൂറോയും ഭാര്യയും അമേരിക്ക വിചാരണ നേരിടുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്കി. ആവശ്യമെങ്കില്‍ ആക്രമണങ്ങള്‍ തുടരും. വെനസ്വേലയിലെ വന്‍തോതിലുള്ള ക്രൂഡ് ഓയില്‍ ശേഖരം ഉപയോഗപ്പെടുത്താന്‍ അമേരിക്കന്‍ എണ്ണക്കമ്ബനികളെ അനുവദിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ശേഖരമുള്ള രാജ്യങ്ങളിലൊന്നാണ് വെനസ്വേല.
2019 മുതല്‍ യുഎസ് ഉപരോധം നിലനില്‍ക്കുന്ന വെനസ്വേലയില്‍ നിലവില്‍ പ്രതിദിനം ഒരു ദശലക്ഷം ബാരല്‍ എണ്ണയാണ് ഉത്പാദിപ്പിക്കുന്നത്.തന്റെ ഫ്ളോറിഡയിലെ ക്ലബ്ബില്‍ ഇരുന്ന് ഈ ഓപ്പറേഷന് തത്സമയം കണ്ടതായി ട്രംപ് അറിയിച്ചു. ‘ഇതൊരു ടിവി ഷോ പോലെ അതിശയിപ്പിക്കുന്നതായിരുന്നു’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഓപ്പറേഷനില്‍ പങ്കെടുത്ത സൈനികരെ ട്രംപ് അഭിനന്ദിച്ചു. ഓപ്പറേഷനില്‍ 150-ലധികം വിമാനങ്ങള്‍ പങ്കെടുത്തു.എന്നും അമേരിക്കയുടെ കണ്ണിലെ കരടായിരുന്നു ഇടതു ചായ്വുള്ള ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനസ്വേല. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് അമേരിക്കയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. എണ്ണയെ ചൊല്ലിയായിരുന്നു വെനസ്വേലയും യുഎസും കൊമ്ബു കോര്‍ത്തിട്ടുള്ളത്. 1976-ല്‍ അന്നത്തെ പ്രസിഡന്റ് കാര്‍ലോസ് ആന്ദ്രേസ് വെനിസ്വേലയിലെ എണ്ണ വ്യവസായം പൂര്‍ണമായും ദേശസാല്‍കരിച്ചു. ഇതോടെ വിദേശ കമ്ബനികളുടെ നിയന്ത്രണത്തിലായിരുന്ന എണ്ണക്കമ്ബനികളും ശുദ്ധീകരണശാലകളും വെനിസ്വേലന്‍ സര്‍ക്കാരിന്റെ കീഴിലായി. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി.വെനസ്വേലയിലെ തന്ത്രപ്രധാന മേഖലകളിലെല്ലാം യുഎസിന്റെ വ്യോമാക്രമണങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. വെനസ്വേലയിലെ സൈനിക താവളങ്ങള്‍ ഉള്‍പ്പെടെ ആക്രമിച്ചു. വെനസ്വേലയിലെ സങ്കീര്‍ണമായ സാഹചര്യത്തെ തുടര്‍ന്ന് പൗരന്മാര് ഉടന്‍ തന്നെ വെനസ്വേല വിടണമെന്ന് അമേരിക്കന്‍ ഭരണകൂടം കര്‍ശന നിര്‍ദേശം നല്കി.