കര്‍ണാടകയിലെ ഹാസനില്‍ നടന്ന വാഹന അപകടത്തിന് പിന്നാലെ വീണ്ടും അപകടം. കാമാക്ഷിപാളയത്ത് കണ്ടെയ്നർ ട്രക്ക് ഓട്ടോയില്‍ ഇടിച്ച് മൂന്നുപേർ മരിച്ചു.അമിത വേഗതയിലെത്തിയ ട്രക്ക് ഓട്ടോയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. ഓട്ടോ ഡ്രൈവറും രണ്ട് യാത്രക്കാരുമാണ് മരിച്ചത്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.സ്റ്റിയറിംഗ് വീല്‍ ഒടിഞ്ഞ് ട്രക്കിന്റെ നിയന്ത്രണം വിട്ടതോടെ വണ്ടി അമിത വേഗത്തിലെത്തിയെന്നാണ് ലഭിക്കുന്ന വിവരം. ഓട്ടോയില്‍ ഇടിച്ച ശേഷം ട്രക്ക് ഒരു കാറിലും ഇടിച്ചു.
കാറില്‍ ഉണ്ടായിരുന്ന ഗർഭിണിയും മൂന്നു വയസ്സുകാരിയായ മകളും ഉള്‍പ്പെടെയുള്ള മൂന്നംഗ കുടുംബം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അപകടത്തിന് പിന്നാലെ പ്രദേശത്തെ തടിച്ചുകൂടിയ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. പൊലീസ് ചെറിയതോതില്‍ ലാത്തി വീശിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.അതേസമയം കർണാടക ഹാസനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി ഉയര്‍ന്നു. അപകടത്തില്‍ പരിക്കേറ്റത് 29 പേർക്കാണ്. നിലവില്‍ മൂന്നുപേരുടെ നില ഗുരുതരമായി തുടരുക ആണ്. അഞ്ചുപേർ സംഭവസ്ഥലത്തും നാലുപേർ ആശുപത്രിയിലും വെച്ചാണ് മരിച്ചത്.
ഗണേശ നിമജ്ജന ഘോഷയാത്രയിലേയ്ക്ക് ട്രക്ക് പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്.അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഗണേശ നിമജ്ജന ഘോഷയാത്രയായത് കൊണ്ട് തന്നെ നിരവധി ആളുകള്‍ അതില്‍ പങ്കെടുത്തിരുന്നു. ഡിജെ ഡാന്‍സ് നടക്കുന്നതിനിടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്. മരിച്ചവരില്‍ നാലുപേർ വിദ്യാർത്ഥികള്‍ ആണ്.മൊസലെ ഹൊസഹള്ളി ഗവ. എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികള്‍ ആയ സുരേഷ്, പ്രവീണ്‍, ജെമിനി, മിഥുൻ എന്നിവരാണ് മരിച്ച നാല് വിദ്യാര്‍ത്ഥികള്‍. പരിക്കേറ്റവരിലും 15 വിദ്യാർത്ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപവീതം നല്‍കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സച്ചെലവ് സർക്കാർ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു