ബെംഗളൂരു: 1.2 ലക്ഷം കോടിയുടെ അടിസ്ഥാനസൗകര്യ വികസനം പ്രഖ്യാപിച്ചിരിക്കുകയാണ് കർണാടക സർക്കാർ. ബെംഗളൂരു നഗരത്തിന്റെ മാത്രം അടിസ്ഥാന സൗകര്യത്തിനാണ് ഈ തുക ചെലവിടുക.

വളരെ നിർണായകമായ അടിസ്ഥാന സൗകര്യ പ്രതിസന്ധിയിലൂടെയാണ് ബെംഗളൂരു നഗരം കടന്നു പോകുന്നത്. കടുത്ത ട്രാഫിക് ബ്ലോക്കുകളും, മഴക്കാലത്തെ വെള്ളക്കെട്ടുകളുമെല്ലാം കർണാടക സർക്കാരിനു മുമ്ബിലെ ചോദ്യചിഹ്നങ്ങളാണ്. ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാൻ നഗരത്തെയാകെ മാറ്റിപ്പണിയണം. വൻതോതിലുള്ള നിക്ഷേപം ആവശ്യമുള്ള ആ തീരുമാനം എടുത്തിരിക്കുകയാണ് കർണാടക സര്‍ക്കാർ.മെട്രോ സംവിധാനങ്ങള്‍ കൂടുതല്‍ വികസിപ്പിക്കുക, ടണല്‍ റോഡുകളുടെ വൻ ശൃംഖല തന്നെ തീർക്കുക, റോഡുകളില്‍ വൈറ്റ് ടോപ്പിങ് ദ്രുതഗതിയിലാക്കുക, റിങ് റോഡുകള്‍ പണിയുക തുടങ്ങിയ നിരവധി പദ്ധതികളടങ്ങിയതാണ് ഈ 1.2 ലക്ഷം കോടിയുടെ അടിസ്ഥാനസൗകര്യ വികസന പരിപാടി.മെട്രോ വിപുലീകരണം, തുരങ്ക പാതകള്‍, ഇരട്ട നില പാതകള്‍ എന്നിവയാണ് 1.2 ലക്ഷം കോടിയുടെ പദ്ധതികളില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്. നഗരത്തിലെ രൂക്ഷമായ ട്രാഫിക് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന മെട്രോ ലൈൻ വിപുലീകരണം, തുരങ്ക പാത, പുതിയ ഔട്ടർ റിംഗ് റോഡ്, ഇരട്ട നില പാതകള്‍ എന്നിവയിലൂടെ ബംഗളൂരുവിനെ ഗതാഗതക്കുരുക്കില്‍ നിന്ന് മോചിപ്പിക്കും.റോഡുകളിലെ കുഴികള്‍ ഒരു പ്രധാന പ്രശ്നമാണെന്നും, വൈറ്റ് ടോപ്പിംഗ് ചെയ്യുന്നതിലൂടെ റോഡുകള്‍ക്ക് കുറഞ്ഞത് 30 വർഷത്തെ ആയുസ്സ് ലഭിക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറയുന്നു. നിലവിലെ ടാർമാക് റോഡുകള്‍ വർഷക്കാലമാകുമ്ബോള്‍ കുഴികളാല്‍ നിറയുകയാണ്. നിലവില്‍ റോഡുകളിലെ എല്ലാ കുഴികളും ഒക്ടോബർ അവസാനത്തോടെ നികത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഗുണമേന്മയില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നഗരത്തിലെ 500 കിലോമീറ്റർ റോഡുകള്‍ വൈറ്റ് ടോപ്പിംഗ് ചെയ്യുന്നതിനായി 4,000 കോടി രൂപയുടെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പറയുന്നു. ഇതിനോടകം 148 കിലോമീറ്റർ റോഡുകളുടെ വൈറ്റ് ടോപ്പിംഗ് ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. 83 റോഡുകളുടെ വികസനത്തിനായി ആകെ 1,800 കോടി രൂപ ചെലവഴിക്കുന്നു. 350 കിലോമീറ്റർ ദൈർഘ്യമുള്ള 182 റോഡുകളില്‍ ബ്ലാക്ക് ടോപ്പിംഗ് ജോലികള്‍ പുരോഗമിക്കുകയാണ്. ഇതിനായി 695 കോടി രൂപയാണ് ചെലവഴിക്കുന്നത്. റോഡ് ജോലികള്‍ക്കായി അധികമായി 1,100 കോടി രൂപയും മുഖ്യമന്ത്രി അനുവദിച്ചിട്ടുണ്ട്.ഇതിനെല്ലാം പുറമെയാണ് 117 കിലോമീറ്റർ ദൈർഘ്യമുള്ള ബംഗളൂരു ബിസിനസ് കോറിഡോർ നിർമ്മിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ധാരാളം സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. സ്ഥലം വിട്ടുകൊടുക്കേണ്ടി വരുന്ന കർഷകർക്ക് ഇരട്ടി നഷ്ടപരിഹാരവും കൈമാറ്റ സാധുതയുള്ള വികസന അവകാശങ്ങളും (Transferable Development Rights) സർക്കാർ നല്‍കും.നഗരത്തില്‍ 113 കിലോമീറ്റർ നീളമുള്ള എലിവേറ്റഡ് കോറിഡോറുകള്‍ നിർമ്മിക്കുക എന്നതാണ് ട്രാഫിക് പ്രശ്നം പരിഹരിക്കാൻ കർണാടക കാണുന്ന മറ്റൊരു മാർഗ്ഗം. തുരങ്കപാതകളും എലിവേറ്റഡ് കോറിഡോറുകളും ചേരുന്നതോടെ നഗരത്തിന്റെ ഗതാഗത ആവശ്യങ്ങള്‍ വലിയ തോതില്‍ നിവർത്തിക്കപ്പെടും.മെട്രോ പാതകളുടെ വിപുലീകരണം വളരെ പ്രാധാന്യത്തോടെയാണ് സർക്കാർ കാണുന്നത്. എയർപോർട്ട് മെട്രോ ഫേസ് 2B അടക്കമുള്ള പുതിയ ലൈനുകളും എക്സ്റ്റൻഷനുകളും വികസിപ്പിച്ചെടുക്കും. ഇതിനു പുറമെയാണ് റോഡുഗതാഗതം കൂടുതല്‍ അളുപ്പമാക്കാനുള്ള പദ്ധതികള്‍. ദേവനഹള്ളി, ഹോസ്കോട്ടെ പോലുള്ള പുതിയ ഇടനാഴികളെ ബന്ധിപ്പിച്ച് ബദല്‍ റൂട്ടുകള്‍ സൃഷ്ടിക്കും. നഗര റോഡുകളിലെ തിരക്ക് കുറയ്ക്കുന്നതിന് സാറ്റലൈറ്റ് ടൗണ്‍ റിംഗ് റോഡ്, പെരിഫറല്‍ റിംഗ് റോഡ് പോലുള്ള പദ്ധതികള്‍ നടപ്പാക്കും.പുതിയ ടൗണ്‍ഷിപ്പുകള്‍ നഗരത്തിന്റെ പ്രാന്തങ്ങളില്‍ നിർമ്മിച്ചെടുക്കാനും സർക്കാരിന് പദ്ധതിയുണ്ട്. സ്കൂളുകള്‍, റീട്ടെയില്‍, പാർക്കുകള്‍, ജിമ്മുകള്‍, സ്മാർട്ട് ഹോമുകള്‍ തുടങ്ങിയന അടങ്ങുന്ന ടൗണ്‍ഷിപ്പുകളുടെ വികസനം ഈ 1.2 ലക്ഷം കോടിയുടെ പദ്ധതിയില്‍ അടങ്ങിയിരിക്കുന്നു. നോർത്ത് ബാംഗ്ലൂർ (ഹെന്നൂർ, ദേവനഹള്ളി, ബെല്ലാരി റോഡ്), സർജാപൂർ, വൈറ്റ്ഫീല്‍ഡ്, ഇലക്‌ട്രോണിക് സിറ്റി, ഔട്ടർ റിംഗ് റോഡ് തുടങ്ങിയ വളർന്നുവരുന്ന റിയല്‍ എസ്റ്റേറ്റ് ഇടനാഴികളെ കൂടുതല്‍ പരിപോഷിപ്പിക്കും.
 
