Home Featured കര്‍ണാടകയില്‍ പശുക്കടത്ത് ആരോപിച്ച്‌ വ്യാപാരിയെ തല്ലിക്കൊന്നു

കര്‍ണാടകയില്‍ പശുക്കടത്ത് ആരോപിച്ച്‌ വ്യാപാരിയെ തല്ലിക്കൊന്നു

by admin

ബംഗളൂരു: കര്‍ണാടകയില്‍ പശുക്കടത്ത് ആരോപിച്ച്‌ കന്നുകാലി വ്യാപാരിയെ മര്‍ദ്ദിച്ച്‌ കൊന്നു. കര്‍ണാടക രാമനഗര ജില്ലയിലെ സത്‌നൂരില്‍ ഇദ്രിസ് പാഷയാണ് കൊല്ലപ്പെട്ടത്. ഇദ്രിസിന്റെ മൃതദേഹം റോഡരികില്‍ കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് കന്നുകാലികളെ കൊണ്ടുപോകുന്നതിനിടെ ഇദ്രിസിനെ പശു സംരക്ഷക സേന എന്ന സംഘടനയുടെ നേതാവ് പുനീത് കേരേഹള്ളിയുടെ നേതൃത്വത്തില്‍ ഒരു സംഘം തടഞ്ഞുനിറുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തെന്ന് കുടുംബം ആരോപിച്ചു.

പശുക്കടത്താണെന്നായിരുന്നു ആരോപണം. ഇദ്രിസ് കന്നുകാലി വ്യാപാര രേഖകള്‍ കാണിച്ചിട്ടും മര്‍ദ്ദനം തുടര്‍ന്നു. വിട്ടയയ്ക്കാന്‍ രണ്ട് ലക്ഷം രൂപ ഇവര്‍ ആവശ്യപ്പെട്ടെന്നും കുടുംബം ആരോപിച്ചു. ശനിയാഴ്ച ഇദ്രിസിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ കുടുംബാംഗങ്ങളും നാട്ടുകാരും റോഡ് ഉപരോധിച്ചതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. കൊലപാതകം, അന്യായമായി തടഞ്ഞുനിറുത്തല്‍, സമാധാനാന്തരീക്ഷം തകര്‍ക്കുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

ആകാശ ഉയരത്തില്‍ ഇന്ത്യ , ചിത്രദുര്‍ഗ എയ്‌റോനോട്ടിക്കല്‍ ടെസ്‌റ്റ്‌ റേഞ്ചില്‍ എല്ലാം കിറുകൃത്യം

ബംഗളുരു: ഐ.എസ്‌.ആര്‍.ഒയുടെ പുനരുപയോഗിക്കാവുന്ന ബഹിരാകാശ പേടക(ആര്‍.എല്‍.വി. എല്‍.ഇ.എക്‌സ്‌) പരീക്ഷണം വിജയം. ഇതോടെ ചെലവ്‌ കുറഞ്ഞ ബഹിരാകാശ യാത്രയിലേക്ക്‌ ഇന്ത്യ ഒരു പടികൂടി അടുത്തു. നാസ ഉപയോഗിച്ചിരുന്ന സ്‌പേസ്‌ ഷട്ടിലുകളെ അനുസ്‌മരിപ്പിക്കുന്ന ആര്‍.എല്‍.വിയുടെ യാത്രയിലെ 10 ലക്ഷ്യങ്ങളും കൃത്യമായി പൂര്‍ത്തീകരിച്ചതായി ഐ.എസ്‌.ആര്‍.ഒ. അറിയിച്ചു.

കര്‍ണാടകത്തിലെ ചിത്രദുര്‍ഗ എയ്‌റോനോട്ടിക്കല്‍ ടെസ്‌റ്റ്‌ റേഞ്ചില്‍നിന്ന്‌ ഇന്നലെ രാവിലെ 7.10 നാണു ഇന്ത്യന്‍ വ്യോമസേനയുടെ ചിനൂക്ക്‌ ഹെലികോപ്‌റ്റര്‍ പറന്നുയര്‍ന്നത്‌. ഭൂനിരപ്പില്‍നിന്ന്‌ 4.5 കിലോ മീറ്റര്‍ ഉയരത്തിലെത്തിയശേഷമാണു ആര്‍.എല്‍.വി. എല്‍.ഇ.എക്‌സ്‌. വേര്‍പ്പെട്ടത്‌. ഇന്റ്രഗേറ്റഡ്‌ നാവിഗേഷന്‍, ഗൈഡന്‍സ്‌ ആന്‍ഡ്‌ കണ്‍ട്രോള്‍ സിസ്‌റ്റം ഉപയോഗിച്ചായിരുന്നു തുടര്‍യാത്ര. 7.40ന്‌ എ.ടി.ആര്‍. എയര്‍ സ്‌ട്രിപ്പില്‍ പേടകം ഇറങ്ങിയപ്പോള്‍ ഐ.എസ്‌.ആര്‍.ഒ. സ്വന്തമാക്കിയത്‌ ചരിത്ര നേട്ടം. പാരച്യൂട്ട്‌ ഉപയോഗിച്ചു വേഗത നിയന്ത്രിച്ചാണു യാത്ര പൂര്‍ത്തിയാക്കിയത്‌.യാത്രികരില്ലാതെയായിരുന്നു ആര്‍.എല്‍.വിയുടെ യാത്ര. ലക്ഷ്യമിട്ട ദിശയില്‍ നേരിയ മാറ്റം പോലും വരാതെ ഐ.എസ്‌.ആര്‍.ഒയുടെ ഹാര്‍ഡ്‌വേറും സോഫ്‌റ്റ്‌വേറും മികവ്‌ തെളിയിച്ചു. ഇന്ത്യന്‍ നിര്‍മിത ലാന്‍ഡിങ്‌ ഗിയര്‍, ബ്രേക്‌ പാരച്യുട്ട്‌ സംവിധാനം, ഓള്‍ട്ടിമീറ്റര്‍, വിവിധ സെന്‍സറുകള്‍ തുടങ്ങിയവയുടെ പരീക്ഷണവും വിജയമായി.

ചിറകുകളുള്ള ബഹിരാകാശ വാഹനം ഭൂമിയില്‍നിന്ന്‌ 4.5 കിലോമീറ്റര്‍ ഉയരത്തില്‍നിന്നു സ്വയം നിയന്ത്രിച്ചു റണ്‍വേയില്‍ ഇറങ്ങുന്നത്‌ ലോകത്താദ്യമായാണ്‌. വിമാനങ്ങളുടെ മാതൃകയില്‍ ലാന്‍ഡിങ്‌ ക്രമീകരിക്കുന്ന എയ്‌റോഡൈനാമിക്‌ രൂപകല്‍പനയാണ്‌ ആര്‍.എല്‍.വിക്ക്‌. ഇതിനായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ഐ.എസ്‌.ആര്‍.ഒയുടെ മറ്റു വിക്ഷേപണ വാഹനങ്ങളുടെ ചെലവ്‌ കുറയ്‌ക്കാനും സഹായിക്കും.
പുനരുപയോഗിക്കാവുന്ന ബഹിരാകാശ പേടകമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാകാന്‍ ഏതാനും പരീക്ഷണങ്ങള്‍ക്കൂടി വിജയിക്കേണ്ടതുണ്ടെന്ന്‌ ഐ.എസ്‌.ആര്‍.ഒ. ചെയര്‍മാന്‍ എസ്‌. സോമനാഥ്‌ അറിയിച്ചു. ആര്‍.എല്‍.വിയുടെ ദൗത്യം മുന്‍ നിശ്‌ചയപ്രകാരം കൃത്യമായിരുന്നെന്നു വിക്രം സാരാഭായ്‌ സ്‌പേസ്‌ സെന്റര്‍ ഡയറക്‌ടര്‍ എസ്‌. ഉണ്ണികൃഷ്‌ണന്‍ നായര്‍ അറിയിച്ചു. റോക്കറ്റുപോലെ കുതിച്ചുയരുകയും വിമാനം പോലെ തിരിച്ചിറങ്ങുകയും ചെയ്യുന്ന യു.എസിന്റെ സ്‌പേസ്‌ ഷട്ടിലിനുള്ള ഇന്ത്യയുടെ മറുപടിയാണു ആര്‍.എല്‍.വി. 30 വര്‍ഷമാണു നാസ സ്‌പേസ്‌ ഷട്ടില്‍ ഉപയോഗിച്ചത്‌. 1981 മുതല്‍ 2011 വരെ. ഇതിനിടെ 135 ദൗത്യങ്ങളുടെ ഭാഗമായി.

1986(ചലഞ്ചര്‍)ലും 2003(കൊളമ്ബിയ)ലുമായി ഉണ്ടായ രണ്ട്‌ അപകടങ്ങളിലായി 14 ബഹിരാകാശ യാത്രികര്‍ കൊല്ലപ്പെട്ടതാണു ഷട്ടില്‍ ദൗത്യങ്ങള്‍ അവസാനിക്കാന്‍ നാസയെ പ്രേരിപ്പിച്ചത്‌. 2011 ജൂലൈ എട്ടിനായിരുന്നു അവസാന ദൗത്യം.
പിന്നീട്‌ റഷ്യയുടെ സോയൂസ്‌ പേടകങ്ങളെയും സ്‌പേസ്‌ എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ പേടകത്തെയുമാണു യു.എസ്‌. ആശ്രയിക്കുന്നത്‌. അവയാകട്ടേ വിമാനം പോലെയല്ല ഭൂമിയില്‍ ഇറങ്ങുന്നത്‌. പാരച്യൂട്ട്‌ സഹായത്തോടെ പേടകത്തെ കടലിലിറക്കുകയാണു ചെയ്യുന്നത്‌.

You may also like

error: Content is protected !!
Join Our WhatsApp Group