ബെംഗളൂരുവിനോട് വികാരനിർഭരമായി യാത്ര പറഞ്ഞ് വിദേശ വിനോദസഞ്ചാരി. അരിന ഷോകോ എന്ന യുവതിയാണ് കരഞ്ഞുകൊണ്ട് വിട പറയുന്ന വീഡിയോ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചത്.ഇതിന് മുമ്ബ് ഒരു സ്ഥലത്ത് നിന്ന് പോകുമ്ബോള്‍ ഇതുപോലെ കരഞ്ഞിട്ടില്ലെന്നും ബെംഗളൂരു തന്റെ ഹൃദയത്തിലാണ് ഇടം നേടിയതെന്നും അവർ വീഡിയോയില്‍ പറയുന്നു. ബെംഗളൂരുവിലെ തെരുവുകളും പ്രാദേശിക വിപണികളും മുതല്‍ നഗരത്തിന്റെ സാംസ്കാരിക വൈവിധ്യം വരെ തന്റെ വീഡിയോയില്‍ അവർ കാണിക്കുന്നുണ്ട്.’ഞാൻ 15 ദിവസം ബെംഗളൂരുവില്‍ ചെലവഴിച്ചു. ഈ നഗരവുമായി ഞാൻ പ്രണയത്തിലായി.
ഇന്ത്യ വളരേയധികം വൈവിധ്യങ്ങളുള്ള രാജ്യമാണ്. ഓരോ സഞ്ചാരിക്കും പുതിയ ഊർജ്ജം നല്‍കുന്നു.’അരിന പറയുന്നു. ബെംഗളൂരുവിലെ സാംസ്കാരിക വൈവിധ്യത്തെ കുറിച്ചും അവർ സംസാരിക്കുന്നുണ്ട്. ഹിന്ദു, ക്രിസ്ത്യൻ, ഇസ്ലാം മതങ്ങളുടെ മഹത്തായ സംഗമമാണ് ബെംഗളൂരുവെന്നും വീടുകളുണ്ടാക്കുന്ന കാര്യത്തില്‍ ഇന്ത്യക്കാരുടെ അഭിരുചി എടുത്തുപറയേണ്ടതാണെന്നും അവർ വ്യക്തമാക്കുന്നു. ബെംഗളൂരു തെരുവുകളിലൂടെ നടക്കാനും അതിന്റെ ഓരോ മുക്കും മൂലയും കാണാനും കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം. അത് വളരേയധികം രസകരവും സവിശേഷതകള്‍ നിറഞ്ഞതുമായിരുന്നെന്നും അവർ പറയുന്നു.’
എന്റെ അവസാന ദിവസം ഞാൻ പരമ്ബരാഗത വസ്ത്രങ്ങള്‍ ധരിച്ച് പ്രാർഥനകളോടുകൂടിയ ഒരു സാംസ്കാരിക പരിപാടിക്ക് പോയി. അത് വളരെ അതിശയകരവും വികാരനിർഭരവുമായിരുന്നു. എനിക്ക് അവിടം വിട്ടുപോകാൻ തോന്നിയില്ല. കാരണം ഞാൻ ബെംഗളൂരുമായും അവിടുത്തെ ആളുകളുമായും പ്രണയത്തിലായി. ഞാൻ ഒരിക്കല്‍ കൂടി ബെംഗളൂരു വിമാനത്താവളത്തിന്റെ സൗന്ദര്യത്തെ അഭിനന്ദിക്കുകയും ഇന്ത്യയോട് വിട പറയുകയും ചെയ്തു. ഇത് തത്ക്കാലത്തേക്കാണ്. അടുത്ത സന്ദർശനം വരെ മാത്രം.’- അരിന വീഡിയോയില്‍ പറയുന്നു.
രണ്ട് ദിവസം മുമ്ബ് പങ്കുവെച്ച ഈ വീഡിയോ ഇതുവരെ ഒന്നര ലക്ഷത്തോളം പേർ കണ്ടു. ഈ പോസ്റ്റിന് താഴെ ഒട്ടേറെപ്പേർ പ്രതികരിച്ചു. ബെംഗളൂർ എപ്പോഴും നിങ്ങളെ സ്വാഗതം ചെയ്യുന്നു എന്നായിരുന്നു ഒരു ഉപയോക്താവ് കുറിച്ചത്. ‘നിങ്ങള്‍ക്ക് ബെംഗളൂരു വിട്ടുപോകാൻ കഴിയും. പക്ഷെ ഈ നഗരം നിങ്ങളെ ഒരിക്കലും വിട്ടുപോകില്ല!’ എന്നായിരുന്നു ഒരു പ്രതികരണം. ‘ഇന്ത്യയെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന ഞങ്ങളെല്ലാവർക്കും വേണ്ടി നിങ്ങള്‍ സംസാരിച്ചതുപോലെ, ഇത് തികച്ചും വ്യക്തിപരമായി തോന്നുന്നു.’- മറ്റൊരു ഉപയോക്താവ് കുറിച്ചത് ഇങ്ങനെയാണ്