കൊടൈക്കനാലിലെ വിനോദസഞ്ചാര കേന്ദ്രമായ ഗുണാ കേവിലെത്തിയ സഞ്ചാരികളെ വനം വകുപ്പ് ജീവനക്കാർ ആക്രമിച്ചതായി പരാതി.മലേഷ്യയില്‍ നിന്നെത്തിയ വിനോദസഞ്ചാരികളാണ് പരാതി നല്‍കിയത്. സംഭവത്തില്‍ തമിഴ്നാട് വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. ഉദ്യോഗസ്ഥരും വിനോദസഞ്ചാരികളും തമ്മില്‍ വാക്കേറ്റമുണ്ടാകുന്നതിന്റെയും വനം വകുപ്പ് ഉദ്യോഗസ്ഥ വിനോദസഞ്ചാരിയായ സ്ത്രീയെ മർദിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതിന് പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥയെ വിരുദുനഗർ ജില്ലയിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്.
ഗുണാ കേവിലെത്തിയ സഞ്ചാരികള്‍ 10 രൂപയുടെ പ്രവേശന ടിക്കറ്റ് എടുത്ത് അകത്തേക്ക് പ്രവേശിച്ചു. വിദേശികളായതിനാല്‍ 100 രൂപ അടയ്ക്കണമെന്ന് പിന്നാലെയെത്തിയ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഇന്ത്യൻ പൗരൻമാരില്‍ നിന്നാണ് 10 രൂപ ഈടാക്കുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അറിയിപ്പ് ബോർഡില്‍ ഇക്കാര്യം വ്യക്തമാക്കാത്തത് എന്തുകൊണ്ടാണെന്ന് വിനോദസഞ്ചാരികള്‍ ചോദിച്ചതാണ് തർക്കത്തിന് വഴിയൊരുക്കിയത്.
വിനോദസഞ്ചാരികള്‍ വാക്കേറ്റത്തിന്റെ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു.തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും വിനോദസഞ്ചാരികളും കൊടൈക്കനാല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വിനോദസഞ്ചാരികള്‍ മർദിച്ചതായി വനം വകുപ്പ് ഉദ്യോഗസ്ഥരും, ഉദ്യോഗസ്ഥർ മർദിച്ചതായി വിനോദസഞ്ചാരികളും പരാതിയില്‍ പറയുന്നുണ്ട്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച വന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.