Home കേരളം അഭിനയപ്രതിഭ കൊണ്ടും നിത്യയൗവനം കൊണ്ടും ഇന്ത്യന്‍ ലോകത്തെ ഭ്രമിപ്പിച്ച അഭിനയ വിസ്മയത്തിന് ഇന്ന് 70

അഭിനയപ്രതിഭ കൊണ്ടും നിത്യയൗവനം കൊണ്ടും ഇന്ത്യന്‍ ലോകത്തെ ഭ്രമിപ്പിച്ച അഭിനയ വിസ്മയത്തിന് ഇന്ന് 70

by admin

അരനൂറ്റാണ്ട് പിന്നിട്ട അഭിനയ ജീവിതത്തില്‍ വേറിട്ട കഥാപാത്രങ്ങളാല്‍ ജനമനസുകളെ വിസ്മയിപ്പിച്ച മഹാനടനാണ് മമ്മൂട്ടി. കഥാപാത്രങ്ങളെ പൂര്‍ണമായി ഉള്‍ക്കൊണ്ട് അഭിനയിക്കുന്ന മെത്തേഡ് ആക്ടര്‍മാരില്‍ മമ്മൂട്ടിക്ക് തന്‍റേതായ സ്ഥാനമുണ്ട്.

1971 ല്‍ പുറത്തിറങ്ങിയ അനുഭവങ്ങള്‍ പാളിച്ചകളിലെ ഒരു സീനില്‍ ഓടിയെത്തുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടാണ് മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിന് തുടക്കം. ക്യാമറ ഷോട്ടുകള്‍ക്കിടയിലെ അഭിനയ രസതന്ത്രം അറിയാത്ത തുടക്ക കാലഘട്ടത്തില്‍ നിന്ന് മുഖാഭിനയവും അംഗാഭിനയവും കലര്‍ത്തിയ അഭിനയപ്രതിഭയിലേക്കുള്ള ദൂരം മറികടക്കാന്‍ മമ്മൂട്ടിക്ക് കടമ്ബകളേറെയുണ്ടായിരുന്നു.

നാടകാഭിനയത്തില്‍ നിന്ന് സിനിമാഭിനയത്തിന് വേറിട്ട ശൈലിയുണ്ടെന്ന് മനസ്സിലാക്കിയാണ് മമ്മൂട്ടി തന്‍റെ അഭിനയപ്രതിഭയെ വാര്‍ത്തെടുത്തത്. 80കളില്‍ തിയറ്ററുകള്‍ ഇളക്കിമറിച്ച കെ.ജി. ജോര്‍ജ് ചിത്രത്തിലൂടെ മമ്മൂട്ടിയിലെ പ്രതിഭയെ ജനം ആദ്യമായി സ്ക്രീനില്‍ കണ്ടു. സര്‍ക്കസ് കൂടാരത്തിലെ അഭ്യാസിയായും നിരാശാ കാമുകനായും അദ്ദേഹം പ്രേക്ഷകര്‍ക്കിടയിലെ പ്രിയതാരമായി മാറി.

പിന്നീട് 1982ല്‍ മറ്റൊരു കെ.ജി.ജോര്‍ജ്ജ് ഹിറ്റ് ചിത്രമായ യവനികയിലെ പൊലീസ് ഓഫീസറുടെ വേഷപകര്‍ച്ചയിലൂടെ വിമര്‍ശകരെ ഞെട്ടിക്കാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞു. അഭിനയമെന്നാല്‍ സ്പൊണ്ടേനിയസ് റിയാക്ഷനെന്ന് അടിവരയിട്ടുകൊണ്ടുള്ള പ്രകടനം ബിഗ് സ്ക്രീനിലൂടെ കാഴ്ച വെക്കാന്‍ മമ്മൂട്ടിക്കായി. 80കളിലെ അവസാന കാലഘട്ടം മുതല്‍ വേറിട്ട ഒട്ടനവധി കഥാപാത്രങ്ങളുമായി മമ്മൂട്ടി ഫ്രേയ്മുകളില്‍ നിറഞ്ഞു നിന്നു. കുടുംബനായകനായി എത്തിയ സിനിമകള്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

ഇതേ കഥാപാത്രങ്ങള്‍ ആവര്‍ത്തിച്ചു വന്നതോടെ പരാജയങ്ങള്‍ മമ്മൂട്ടിയുടെ ഗ്രാഫ് താഴ്ത്തി. മമ്മൂട്ടി യുഗം അവസാനിച്ചുവെന്ന് ആവര്‍ത്തിച്ച്‌ പറഞ്ഞ വിമര്‍ശകരുടെ വായടപ്പിച്ച്‌ ന്യൂ ഡല്‍ഹിയിലെ ജി. കൃഷ്ണമൂര്‍ത്തിയായി മമ്മൂട്ടി തിരിച്ചു വന്നു. 87ല്‍ പുറത്തിറങ്ങിയ തനിയാവര്‍ത്തത്തിലെ ബാലന്‍ മാഷിലൂടെ സ്വാഭാവികഭിനയത്തിന്‍റെ പ്രകടഭാവങ്ങളാല്‍ മമ്മൂട്ടി ജനമനസുകളില്‍ ഇടം നേടി.

മലയാളത്തിലെ പ്രമുഖ നടീനടന്മാരെല്ലാം സബ്സ്റ്റിറ്റ്യൂഷന്‍ അല്ലെങ്കില്‍ മിമിക്രി എന്നിങ്ങനെ രണ്ടു അഭിനയസങ്കേതങ്ങളാണ് ഉപയോഗിക്കാറുള്ളത്. പൊതുവെ അത്തരം അഭിനയ ശൈലിയില്‍ നിന്ന് വേറിട്ട് നില്‍ക്കാന്‍ മലയാള സിനിമയില്‍ മമ്മൂട്ടിക്ക് സാധിച്ചിട്ടുണ്ട്.

The best way of successfully acting a part is to be it എന്ന് ആര്‍തര്‍ കോനന്‍ ഡോയല്‍ പറഞ്ഞത് പോലെ കഥാപാത്രത്തോട് ഇണങ്ങി ജീവിക്കാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് മെത്തേഡ് ആക്ടിങിന്‍റെ സൂക്ഷ്മ ശൈലികള്‍ പ്രകടമാക്കാന്‍ മമ്മൂട്ടിക്കായത്.

അച്ചടിഭാഷയല്ലാത്ത പ്രാദേശിക ഭാഷകളാല്‍ ഇത്രയധികം മൊഴിയാട്ടം നടത്തിയ വേറൊരു നടന്‍ മലയാള സിനിമയിലുണ്ടായിട്ടില്ല. അരനൂറ്റാണ്ട് പിന്നിട്ട സിനിമാ ജീവിതത്തിനിടയില്‍ പരുക്കന്‍ വേഷങ്ങളില്‍ കവിഞ്ഞ ഹാസ്യ താരമായും, കാമുകനായും അദ്ദേഹം തിളങ്ങി. അഭിനയം എന്ന അഭിനിവേഷം ജീവിത ലക്ഷ്യമാക്കി അദ്ദേഹം തന്‍റെ സഞ്ചാരം തുടര്‍ന്നുകൊണ്ടിരിക്കുന്നു

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group