ബെംഗളൂരു: ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ വിവാഹങ്ങള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് ബംഗളൂരുവിലെ ക്ഷേത്രം. കർണാടകയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഹലസുരു സോമേശ്വര സ്വാമി ക്ഷേത്രമാണ് വിവാഹം നടത്തില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.ക്ഷേത്രത്തില്‍ വിവാഹം നടത്തുന്ന ദമ്ബതികളില്‍ ഭൂരിഭാഗവും വിവാഹമോചനം നേടുന്ന സമയത്ത് ക്ഷേത്രത്തിന്‍റെ സ്ഥിരീകരണത്തിനായി സമീപിക്കുന്നുവെന്നും അതു മൂലം പുരോഹിതർ ബുദ്ധിമുട്ടിലാകുന്നുവെന്നുമാണ് വിവാഹം നിരോധിക്കുന്നതിനായി ക്ഷേത്രം ചൂണ്ടിക്കാണിക്കുന്ന കാരണം. വിവാഹം നടത്തില്ലെന്ന് അറിയിച്ചതിനെത്തുടർന്ന് ബംഗളൂരു സ്വദേശി കർണാടക മുഖ്യമന്ത്രിയുടെ ഓഫിസില്‍ പരാതി നല്‍കിയിരുന്നു.
ഈ പരാതിയെത്തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ക്ഷേത്രത്തോട് കാരണം തേടിയപ്പോഴാണ് ക്ഷേത്രം അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിവാഹമോചനത്തിനു വേണ്ടി വേരിഫിക്കേഷൻ ആവശ്യപ്പെട്ട് സമീപിക്കുന്നവരുടെ എണ്ണം വർധിക്കുകയാണെന്നും ക്ഷേത്രം അധികൃതർ പറയുന്നു.ചില കേസുകളില്‍ കോടതി ക്ഷേത്രത്തിലെ പുരോഹിതന്മാരോട് നേരിട്ട് ഹാജരാകാനും ആവശ്യപ്പെട്ടിരുന്നു. കർണാടകയിലെ ഏറ്റവും ജനപ്രിയമായ വിവാഹ വേദികളില്‍ ഒന്നാണ് സോമേശ്വര ക്ഷേത്രം.വീട്ടുകാരുടെ സമ്മതമില്ലാതെ നാടു വിട്ടെത്തുന്ന പലരും വ്യാജ രേഖകള്‍ കാണിച്ച് ക്ഷേത്രത്തില്‍ വിവാഹം നടത്തിയിട്ടുണ്ടെന്ന് ക്ഷേത്രം അധികൃതർ പറയുന്നു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഇവരുടെ മാതാപിതാക്കള്‍ കാര്യമറിഞ്ഞെത്തി പരാതി നല്‍കും. പിന്നീട് കേസ് കോടതിയിലെത്തുമെന്നും ക്ഷേത്ര കമ്മിറ്റി അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ചീഫ് വി. ഗോവിന്ദരാജു പറയുന്നു.