Home Featured ടിക് ടോക്ക് തിരിച്ചെത്തുന്നു? ഇന്ത്യൻ കമ്പനിയുമായി ചേര്‍ന്ന് തിരിച്ചുവരവെന്ന് റിപ്പോര്‍ട്ടുകൾ

ടിക് ടോക്ക് തിരിച്ചെത്തുന്നു? ഇന്ത്യൻ കമ്പനിയുമായി ചേര്‍ന്ന് തിരിച്ചുവരവെന്ന് റിപ്പോര്‍ട്ടുകൾ

സോഷ്യൽ മീഡിയ രംഗത്ത് ഇന്ത്യയിൽ ചരിത്രപരമായ  മാറ്റങ്ങൾക്ക് വഴിയൊരുക്കിയ ടിക് ടോക്ക് ഇന്ത്യയിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുന്നു. ദേശീയ സുരക്ഷ കണക്കിലെടുത്ത് രണ്ട് വര്‍ഷങ്ങൾക്ക് മുമ്പ്  58 ആപ്പുകൾ നിരോധിക്കപ്പെട്ടതിനൊപ്പമായിരുന്നു ടിക് ടോക്കും നിരോധനം നേരിട്ടത്. ഇപ്പോൾ ഇന്ത്യയിലേക്ക് വീണ്ടും തിരിച്ചെത്താൻ ശ്രമിക്കുന്നതിനൊപ്പം തന്നെ, അവര്‍ തങ്ങളുടെ മുൻ ജീവനക്കാരെ വീണ്ടും നിയമിക്കാനും ശ്രമം നടത്തുന്നതായി എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം മറികടക്കാനുള്ള മുന്നൊരുക്കവുമായി ടിക് ടോക്കിന്റെ മദര്‍ കമ്പനിയായ ബൈറ്റ് ഡാൻസ് ഇന്ത്യയിലേക്ക് തിരിച്ചെത്താൻ ശ്രമം നടക്കുന്നുവെന്നാണ് വാര്‍ത്ത. ഇന്ത്യൻ കമ്പനിയുമായി കൈ കോര്‍ത്താണ് ബൈറ്റ്ഡാൻസിന്റെ ശ്രമമെന്നുമാണ് റിപ്പോര്‍ട്ട്. ഇന്ത്യൻ കമ്പനിയുമായി കൈ കോര്‍ക്കുന്നതോടെ രാജ്യ സുരക്ഷാ സംബന്ധിച്ച ആശങ്കകളിൽ നിന്ന് ബൈറ്റ് ഡാൻസിന് മുക്തി നേടുമെന്നാണ് പ്രതീക്ഷ. 

ഒരു പടി കൂടി കടന്ന് മുംബൈ കേന്ദ്രമായ ഹിരാനന്ദാനി ഗ്രൂപ്പുമായി പങ്കാളിത്ത ചര്‍ച്ചകൾ നടത്തിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ഹിരാനന്ദാനി ഗ്രൂപ്പ് യോട്ട ഇൻഫ്രാസ്ട്രക്ചർ സൊല്യൂഷൻസിന് കീഴിൽ ഡാറ്റാ സെന്റർ പ്രവർത്തനങ്ങൾ നടത്തി വരുന്ന സ്ഥാപനമാണ്. അടുത്തിടെ സാങ്കേതികവിദ്യയുടെ നേതൃത്വത്തിലുള്ള ഉപഭോക്തൃ സേവന പ്ലാറ്റ്‌ഫോമായ ടെസ് പ്ലാറ്റ്‌ഫോമുകളും ഗ്രൂപ്പ ആരംഭിച്ചിരുന്നു. കമ്പനിയുടെ ഏറ്റവും പുതിയ സംരംഭത്തിൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ 3,500 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് നീക്കം.

ചർച്ചകൾ പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ  നിയമ വിധേയമായി കാര്യങ്ങളെ സമീപിക്കാനാണ് ശ്രമം. കൂടാതെ  പ്രാദേശിക പങ്കാളിയുമൊത്ത് ഇന്ത്യയിലേക്ക് തിരിച്ചെത്താനുള്ള ഉദ്ദേശ്യത്തെക്കുറിച്ച് അനൗപചാരികമായി കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ബൈറ്റ് ഡാൻസ് ഹിരാനന്ദാനി ഗ്രൂപ്പിന്റെ പുതിയ സംരംഭമായ ടെസ് പ്ലാറ്റ്‌ഫോമുമായി സഹകരിക്കാൻ ശ്രമിക്കുകയാണോ, അതോ യോട്ട ഇൻഫ്രാസ്ട്രക്ചര്‍ സൊല്യൂഷൻസിന്റെ  ഡാറ്റാ സെന്ററുകളിൽ അതിന്റെ ഡാറ്റ സംഭരിക്കാനാണോ ലക്ഷ്യമിടുന്നതെന്ന് വ്യക്തമല്ല. നേരത്തെ ഉപഭോക്താക്കളുടെ വിവരങ്ങൾ പ്രാദേശികമായി സംഭരിക്കുക എന്നതായിരുന്നു സർക്കാരിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്. 

ടിക് ടോക്കിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ, അതിന്റെ ഏറ്റവും പ്രതാപ സമയത്ത് കമ്പനി രാജ്യത്ത് 2,000–ത്തിലധികം ആളുകൾക്ക് ജോലി നൽകിയിരുന്നു. നിരോധന സമയത്ത് ഇവരിൽ ഭൂരിഭാഗം ജീവനക്കാരെയും പിരിച്ചുവിട്ടപ്പോൾ, ചില ജീവനക്കാർക്ക് മറ്റ് ചുമതലകൾ നൽകുകയുമായിരുന്നു കമ്പനി. അനൗദ്യോഗികമായി കമ്പനി സമീപിച്ചതായും, അപേക്ഷ നൽകിയാൽ നിയമവിധേയമായി പരിശോധിച്ച് മറ്റ് കാര്യങ്ങൾ തീരുമാനിക്കുമെന്നും സര്‍ക്കാര്‍ അധികൃതര്‍ പ്രതികരിച്ചതായും എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group