തൃശൂര്‍: പൂരപ്രേമികളെ ആവേശത്തിലാറാടിച്ച കുടമാറ്റത്തിന് പിന്നാലെ, മാനത്ത് വര്‍ണവിസ്മയം തീര്‍ത്ത് തൃശൂര്‍ പൂരം വെടിക്കെട്ട്. ഒരു മണിക്കൂറിലേറെ നീണ്ടു തിരുവമ്ബാടി- പാറമേക്കാവ് ദേവസ്വങ്ങള്‍ ഒരുക്കിയ ശബ്ദവര്‍ണ വിസ്മയം. തിരുവമ്ബാടിയാണ് വെടിക്കെട്ടിന് തിരികൊളുത്തിയത്.
വടക്കേ നടയില്‍ നിന്ന് തുടക്കമിട്ട് ശ്രീമൂലസ്ഥാനത്തിന് സമീപമെത്തി കൂട്ടപ്പൊരിച്ചില്‍. പിന്നാലെ തൃശൂരിനെ ആവേശത്തിലാക്കി പാറമേക്കാവും കരിമരുന്നിന്റെ ആകാശപ്പൂരത്തിന് തിരികൊളുത്തി. നില അമിട്ടുകളും കുഴിമിന്നലുകളും മാനത്ത് വര്‍ണ്ണക്കാഴ്ചയൊരുക്കി.
ഈ വര്‍ഷത്തെ തൃശൂര്‍ പൂരത്തിന് ഇന്ന് പരിസമാപ്തിയാകും. പാറമേക്കാവ്-തിരുവമ്ബാടി ഭഗവതിമാര്‍ വടക്കുംനാഥനെ സാക്ഷിയാക്കി ശ്രീമൂലസ്ഥാനത്തെ നിലപാടു തറയില്‍ ഉപചാരം ചൊല്ലി പിരിയും. രാവിലെ എട്ടുമണിക്ക് മണികണ്ഠന്‍ ആല്‍ പന്തലില്‍ നിന്ന് പാറമേക്കാവും നായ്ക്കനാല്‍ പന്തലില്‍ നിന്ന് തിരുവമ്ബാടിയുടേയും എഴുന്നള്ളത്ത് ആരംഭിക്കും.
പടിഞ്ഞാറേ നടയില്‍ ഇരു വിഭാഗങ്ങളും സമ്മേളിച്ച് മേള അകമ്ബടിയില്‍ കുടമാറും. ഇതിനുശേഷം പകല്‍ വെടിക്കെട്ട് നടക്കും. ഇതിനു പിന്നാലെ അടുത്ത വര്‍ഷത്തെ പൂരം പ്രഖ്യാപിക്കും.
ബെംഗളൂരുവിൽ മലയാളികളുടെ ട്രസ്റ്റിന്റെ പേരിൽ കേസ്
ബെംഗളൂരു:നഗരത്തിലെ കോളേജുകളിൽ പ്രവേശനം വാഗ്ദാനം ചെയ്ത് മലയാളി വിദ്യാർഥികളുടെ പേരിൽ വായ്പയെടുത്ത് തട്ടിപ്പുനടത്തിയെന്ന പരാതിയിൽ മലയാളികളുടെ ട്രസ്റ്റിന്റെ പേരിൽ കേസെടുത്തു. ബെംഗളൂരു ഹെഗ്‌ഡെ നഗറിലെ ദേവാമൃത് ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങളായ ഗൗരിശങ്കർ, ശ്യാം, ലിജു ജേക്കബ് ജോൺ, അമോൾ, ജോമോൾ ജോസ്, നിഷ അനിൽ എന്നിവരുടെപേരിലാണ് കൊത്തന്നൂർ പോലീസ് കേസെടുത്തത്.
നഗരത്തിലെ സ്വകാര്യ കോളേജിൽ പ്രവേശനം വാഗ്ദാനം ചെയ്ത് കുട്ടികളുടെയും രക്ഷിതാക്കളുടെയും പേരിൽ വായ്പയെടുത്ത് കബളിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. വിദ്യാഭ്യാസ വായ്പ സംഘടിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത ട്രസ്റ്റ് വ്യക്തിഗത വായ്പകളാണ് എടുത്തത്. തുടർന്ന്, ഹെഗ്‌ഡെ നഗറിലെ ഒരു സ്വകാര്യ കോളേജിൽ പ്രവേശനം ശരിയായെന്നും ഫീസ് അടച്ചിട്ടുണ്ടെന്നും വിദ്യാർഥികളെയും രക്ഷിതാക്കളെയും അറിയിച്ചു. തുടർന്ന്, വിദ്യാർഥികൾ കോളേജിലെത്തിയെങ്കിലും കാര്യമായ ക്ലാസുകളൊന്നും നടന്നില്ല. ഇതിനിടെ ഫീസടച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോളേജ് അധികൃതർ ക്ലാസിൽനിന്ന് ഇറക്കിവിട്ടതോടെയാണ് വിദ്യാർഥികൾ തട്ടിപ്പിനെക്കുറിച്ച് മനസ്സിലാക്കുന്നത്.
തങ്ങളുടെ പേരിൽ വായ്പയെടുത്തെങ്കിലും ഇത് കോളേജിൽ അടച്ചില്ലെന്ന് വ്യക്തമായയോടെ വിദ്യാർഥികൾ ട്രസ്റ്റിനെ സമീപിച്ചു. എന്നാൽ, കാര്യമായ വിശദീകരണങ്ങളൊന്നും ലഭിച്ചില്ല. തുടർന്നാണ് വിദ്യാർഥികളും രക്ഷിതാക്കളും പോലീസിനെ സമീപിച്ചത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 220-ഓളം വിദ്യാർഥികൾ തട്ടിപ്പിനിരയായതാണ് വിവരം.
ബി.എസ്‌സി. നഴ്‌സിങ്, ജനറൽ നഴ്‌സിങ്, ലാബ് ടെക്‌നീഷ്യൻ, ഏവിയേഷൻ കോഴ്‌സുകൾക്ക് പ്രവേശനം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടന്നത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു. ബെംഗളൂരു കേരളസമാജം ഉൾപ്പെടെയുള്ള സംഘടനകളും പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്.