ബെംഗളൂരു: ബെംഗളൂരുവിൽ ലേബർ കോളനിയിലെ വീടിനുമുകളിൽ ഹൈ ടെൻഷൻ വൈദ്യുതി ലൈൻ പതിച്ചു.അപകടത്തിൽ മൂന്ന് സ്ത്രീകൾക്ക് പൊള്ളലേറ്റു. വർത്തൂർ ബലഗെരെ ലേബർ കോളനിയിൽ ശനിയാഴ്ച വൈകീട്ടാണ് സംഭവം. കോളനിക്കുള്ളിലെ മരം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നീക്കം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.മരം അബദ്ധത്തിൽ വൈദ്യുതി ലൈനിന്റെ മുകളിൽ വീണു. തുടർന്ന് വീടിനുമുകളിലേക്ക് പതിക്കുകയായിരുന്നു. അലൂമിനിയം ഷീറ്റ് മേഞ്ഞ വീടിനുമുകളിലാണ് വൈദ്യുതി ലൈൻ പതിച്ചത്.
ഇതോടെ ഇവിടത്തെ ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ചു. ഇതിന്റെ ഫലമായി വൈദ്യുതിബന്ധം ഇല്ലാതായതാണ് വൻ ദുരന്തം ഒഴിവാക്കിയത്. നിരവധി കുട്ടികളുൾപ്പെടെ ഒട്ടേറെപേർ കോളനിയിലെ വീടുകളിലുണ്ടായിരുന്നു. നേപ്പാൾ, അസാം, പശ്ചിമബംഗാൾ സ്വദേശികളാണ് വീടുകളിൽ താമസിക്കുന്നത്. വൈദ്യുതി ലൈൻ പതിച്ച വീടിനുള്ളിലുണ്ടായിരുന്ന മൂന്ന് സ്ത്രീകൾക്കാണ് പൊള്ളലേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വർത്തൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
ലക്ഷ്വറി ബസുകള്‍ക്ക് ഇനി അതിര്‍ത്തി നികുതിയില്ല
ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിന് (എഐടിപി) കീഴില്‍ പ്രവർത്തിക്കുന്ന വാഹനങ്ങളില്‍ നിന്ന് അതിർത്തി നികുതി പിരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവായെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.അതിർത്തി നികുതി പിരിക്കുന്നതിനുള്ള അതിർത്തി ചെക്ക് പോസ്റ്റ് മൊഡ്യൂള്‍ പ്രവർത്തനരഹിതമാക്കാൻ ഉപരിതല ഗതാഗത- ഹൈവേ മന്ത്രാലയം ഔദ്യോഗികമായി നിർദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
അതിർത്തി നികുതികള്‍ അല്ലെങ്കില്‍ ചെക്ക് പോസ്റ്റ് ഫീസ് പോലുള്ള അധിക ലെവികളുടെ ഭാരം കൂടാതെ സംസ്ഥാനങ്ങളിലുടനീളം ടൂറിസ്റ്റ് വാഹനങ്ങളുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കാൻ ഈ പ്രധാന തീരുമാനം സഹായിക്കും. ഏപ്രില്‍ 25ന് പുറപ്പെടുവിച്ച മന്ത്രാലയത്തിന്‍റെ നിർദേശമാണ് ഇപ്പോള്‍ ഔദ്യോഗികമായി പുറപ്പെടുവിച്ചത്. കേരളത്തിലേതടക്കം ടൂറിസറ്റ് ബസ് ഉടമകളെ വലച്ചിരുന്ന നിയമവിരുദ്ധ നികുതി പിരിവുകള്‍ക്കാണ് ഇതോടെ അറുതിയായത്.
രാജ്യത്ത് വിനോദ സഞ്ചാരം, ഗതാഗത ഓപ്പറേറ്റർമാർക്ക് ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുക എന്നീ വിശാല ദർശനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണിത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായുള്ള തന്‍റെ കൂടിക്കാഴ്ചയ്ക്കും ലക്ഷ്വറി ടൂറിസ്റ്റ് ബസ് ഓണേഴ്‌സ് അസോസിയേഷനുമായുള്ള വിശദമായ ചർച്ചകള്‍ക്കും ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.