മംഗളൂരുവിലെ സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു. മൈസൂർ സ്വദേശികളായ എംഡി നിഷിത (21), എസ് പാർവതി (20), എൻ കീർത്തന (21) എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. നീന്തല്‍ കുളത്തിലിറങ്ങിയപ്പോള്‍ യുവതികള്‍ അപകടത്തില്‍ പെടുകയായിരുന്നു. ഇന്നലെ രാവിലെയാണ് മൂവരും മുറിയെടുത്തത്. നീന്തല്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിനികളില്‍ ഒരാള്‍ ആദ്യം അപകടത്തില്‍ പെട്ടു.
വിദ്യാർത്ഥിനിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് മറ്റു രണ്ടു പേരും മരിച്ചത്. നീന്തല്‍ക്കുളത്തിൻ്റെ ഒരു വശം ആറടി താഴ്ചയുള്ളതായിരുന്നു.സംഭവത്തില്‍ ഉല്ലല പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വിവാഹസംഘമുള്ള ട്രെയിൻ 4 മണിക്കൂര്‍ വൈകി, മുഹൂര്‍ത്തം തെറ്റുമെന്ന് ട്വീറ്റ്;സഹായമെത്തിച്ച് മന്ത്രി
ട്രെയിനുകള്‍ വൈകിയോടുന്നത് രാജ്യത്ത് പുതിയ കാര്യമല്ല. എന്നാല്‍ ഈ വൈകല്‍ ഒരു കല്ല്യാണ മുഹൂർത്തം തന്നെ തെറ്റിച്ചാലോ.ട്രെയിൻ വൈകിയത് കാരണം കൃത്യസമയത്ത് വിവാഹത്തിനെത്താൻ കഴിയില്ലെന്ന് മനസ്സിലാക്കിയ വരന്റെ ബുദ്ധിപൂർവമുള്ള പ്രവൃത്തിയും റെയില്‍വേ മന്ത്രിയുടെ സമയോചിതമായ ഇടപെടലുമാണ് ഇപ്പോള്‍ വാർത്താപ്രാധാന്യം നേടിയിരിക്കുന്നത്.മുംബൈയില്‍നിന്നും ഗുവാഹാട്ടിയിലേക്ക് പോയ ഗീതാഞ്ജലി എക്സ്പ്രസിലാണ് സംഭവം നടന്നത്. വരനായ ചന്ദ്രശേഖർ വാഗും 34 ബന്ധുക്കളുമടങ്ങിയ സംഘം ട്രെയിനിലുണ്ടായിരുന്നു.
ട്രെയിൻ നാല് മണിക്കൂർ വൈകിയാണ് ഓടിയിരുന്നത്.ഇതോടെ ആശങ്കയായി. ട്രെയിൻവൈകുന്നത് തങ്ങള്‍ക്ക് പോകേണ്ട കണക്റ്റിങ് ട്രെയിനായ സറായിഘാട്ട് എക്സ്പ്രസ് കിട്ടാതിരിക്കാൻ കാരണമാകുമെന്ന് വാഗും സംഘവും മനസ്സിലാക്കി. കൊല്‍ക്കത്തയിലെ ഹൗറാ സ്റ്റേഷനില്‍നിന്നായിരുന്നു അവർക്ക് കണക്റ്റിങ് ട്രെയിൻ കയറേണ്ടിയിരുന്നത്.വൈകിയോടുന്ന ട്രെയിനില്‍ യാത്രതുടർന്നാല്‍ വിവാഹത്തിന് സമയത്തെത്താൻ കഴിയില്ലെന്ന് മനസ്സിലാക്കിയ ചന്ദ്രശേഖർ വാഗിന് പെട്ടെന്നൊരു ബുദ്ധിയുദിച്ചു. സമയമൊട്ടും പാഴാക്കാതെ തന്റെ പ്രതിസന്ധിയെ കുറിച്ച് അദ്ദേഹം എക്സില്‍ കുറിച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് മുന്നറിയിപ്പും നല്‍കി.
34 പേരടങ്ങിയ തന്റെ സംഘത്തില്‍ പ്രായമായവരുമുണ്ടെന്ന് എടുത്തുപറഞ്ഞുകൊണ്ടായിരുന്നു കുറിപ്പ്.ചന്ദ്രശേഖർ വാഗിന്റെ ആ ശ്രമം ഫലംകണ്ടു. വളരെ പെട്ടെന്നു തന്നെ ഈസ്റ്റേണ്‍ റെയില്‍വേയുടെ ജനറല്‍ മാനേജർക്ക് മന്ത്രിയുടെ അറിയിപ്പെത്തി. ഹൗറ സ്റ്റേഷനിലെ ഡിവിഷണല്‍ റെയില്‍വേ മാനേജരുടേയും സീനിയർ ഡിവിഷണല്‍ കൊമേഷ്യല്‍ മാനേജരുടേയുമെല്ലാം സംയുക്തമായ ഇടപെടലോടെ വാഗയുടെ പ്രശ്നത്തിന് പരിഹാരം കണ്ടെത്തി. വൈകിയോടിയ ഗിതാഞ്ജലി എക്സ്പ്രസ് സമയത്തുതന്നെ ഹൗറ സ്റ്റേഷനിലെത്തിച്ചു.
സ്റ്റേഷനില്‍നിന്ന് പുറപ്പെടാനായി ഒൻപതാം പ്ലാറ്റ്ഫോമില്‍ ഒരുങ്ങിനിന്ന സറായിഘാട്ട് എക്സ്പ്രസിലേക്ക് 21-ാം പ്ലാറ്റ്ഫോമിലെ ഗിതാഞ്ജലി എക്സ്പ്രസില്‍നിന്നും വിവാഹസംഘത്തിന്റെ ലഗേജ് എടുത്തുകൊണ്ടെത്തിച്ച് സഹായിക്കാൻ സ്റ്റാഫുകളും സജ്ജരായിരുന്നു.സ്റ്റേഷനില്‍ കൃത്യസമയത്തെത്തിയ ചന്ദ്രശേഖർ വാഗും ബന്ധുക്കളും ഇന്ത്യൻ റെയില്‍വേയ്ക്ക് നന്ദി പറഞ്ഞു.
‘ഇത് വെറുമൊരു സേവനം മാത്രമായിരുന്നില്ല. അത്യധികം കരുണനിറഞ്ഞ ഒരു പ്രവൃത്തിയായിരുന്നു. ഈ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ എനിക്കും എന്റെ കുടുംബത്തിനും ജീവിതത്തില്‍ പകരംവെയ്ക്കാനില്ലാത്ത ഒരു നിമിഷം നഷ്ടമാകുമായിരുന്നു. ഇന്ത്യൻ റെയില്‍വേയോട് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്’ വാഗ് പറഞ്ഞു.യാത്രക്കാർക്ക് സേവനം നല്‍കാൻ തങ്ങള്‍ എപ്പോഴും സജ്ജരാണെന്നും ഈ പ്രവൃത്തി യാത്രക്കാർക്കായി എന്തും ചെയ്യാനുള്ള ഇന്ത്യൻ റെയില്‍വേയുടെ പ്രതിബന്ധതയെയാണ് പ്രതിഫലിപ്പിക്കുന്നതെന്നുമാണ് ഈസ്റ്റേണ്‍ റെയില്‍വേയുടെ ചീഫ് പബ്ലിക്ക് റിലേഷൻസ് ഓഫീസറായ കൗശിക് മിത്ര സംഭവത്തെ കുറിച്ച് പ്രതികരിച്ചത്.