ബംഗളൂരു: ദലിത് സ്ത്രീക്ക് നേരെ ബസില്‍ ലൈംഗിക അതിക്രമം. സംഭവത്തില്‍ സ്വകാര്യ ബസ് ഡ്രൈവർ, കണ്ടക്ടർ, ബസ് ഏജന്റ് എന്നിവരെ അറസിക്കരെ പൊലീസ് അറസ്റ്റ് ചെയ്തു.ഡ്രൈവർ കോട്ടൂർ താലൂക്കിലെ അലബുര സ്വദേശി പ്രകാശ് മഡിവാള (42), കണ്ടക്ടർ രാജശേഖർ (40), ഹരപ്പനഹള്ളി താലൂക്കിലെ അരസികെരെ സ്വദേശിയായ ബസ് ഏജന്റ് സുരേഷ് (46) എന്നിവരാണ് അറസ്റ്റിലായത്. ഹരപ്പനഹള്ളി താലൂക്കില്‍ ഉച്ചങ്കിദുർഗയിലെ ചന്നപൂർ ഗ്രാമത്തിന് സമീപമാണ് സംഭവം.ബെല്‍ഗാമില്‍നിന്നുള്ള യാത്രക്കാരി ഉച്ചാങ്കിദുർഗയിലെ ഉച്ചാഞ്ചിമ്മൻ മേളയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു.
രാത്രി മേള കഴിഞ്ഞ് ദാവൻഗരെയിലേക്ക് പോകാൻ യുവതി ബനശങ്കരി എന്ന സ്വകാര്യ ബസില്‍ കയറി. ആ സമയം ബസില്‍ 10 യാത്രക്കാരുണ്ടായിരുന്നു. അടുത്ത സ്റ്റോപ്പില്‍ ബസിലുണ്ടായിരുന്ന 10 യാത്രക്കാരും ഇറങ്ങി. ബസില്‍ യാത്രക്കാരായി ദലിത് യുവതിയും രണ്ട് കൊച്ചുകുട്ടികളും മാത്രം അവശേഷിച്ചു.ഡ്രൈവർ ബസ് റൂട്ട് മാറ്റി ഓടിച്ചു. ഉച്ചങ്കിദുർഗയില്നിന്ന് ദാവൻഗരെയിലേക്ക് പോകുന്നതിന് പകരം ചന്നാപൂരിലേക്കാണ് ബസ് കൊണ്ടുപോയത്. ബസ് നിർത്തിയിട്ട് മൂന്നുപേർ ചേർന്ന് യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു. ഈ സമയം സ്ത്രീ നിലവിളിച്ചു. അതുവഴി കടന്നുപോയ ആളുകള്‍ സ്ത്രീയെ രക്ഷിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. അറസിക്കരെ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തു.