കൊച്ചി :അരൂരില്‍ പെട്രോള്‍ പമ്ബില്‍ കയറി വാതിലടച്ച് ലഹരി ഉപയോഗിച്ച യുവാവിനെ പിടികൂടി. അരൂർ തെക്ക് പെട്രോള്‍ പമ്ബിലെ ടോയ്ലെറ്റില് കയറിയ യുവാവ് ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ല.ഇതോടെ പമ്ബിലെ ജീവനക്കാർക്ക് ആശങ്കയായി. വൈകാതെ അരൂർ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തി നിരവധി പ്രാവശ്യം വിളിച്ചിട്ടും പ്രതികരണമുണ്ടാവുകയോ യുവാവ് വാതില്‍ തുറക്കുകയോ ചെയ്തില്ല. തുടർന്ന് പൊലീസ് ബലമായി വാതില്‍ തുറന്നു. വാതില്‍ തുറന്ന ഉടൻ യുവാവ് പുറത്തേക്ക് ഓടി.അരൂക്കുറ്റി മാത്താനം വളവിന് കിഴക്കുവശം പത്മപ്രഭ വീട്ടില്‍ പ്രഭജിത് (ചന്തു – 27) നെ അരൂർ പൊലീസ് പിന്തുടർന്ന് പിടികൂടി.
ഇയാളുടെ ബാഗില്‍ നിന്നും 64 നൈട്രാ സെപാം ഗുളികകള്‍ കണ്ടെത്തി. അരൂർ, പൂച്ചാക്കല്‍ സ്റ്റേഷനുകളില്‍ വധശ്രമം, മയക്കുമരുന്ന് കച്ചവടം എന്നിവ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് പ്രഭജിത് എന്ന് പൊലീസ് പറഞ്ഞു. കാപ്പ പ്രകാരമുളള തടവ് കഴിഞ്ഞ് പുറത്തിറങ്ങിയിട്ട് ഒരു മാസമേ ആയിട്ടുളളൂ. ഇയാള്‍ക്ക് എവിടെ നിന്നുമാണ് ലഹരി ഗുളികകള്‍ ലഭിച്ചതെന്ന് കണ്ടെത്താൻ എസ്.ഐ. അബീഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം ആരംഭിച്ചു.