ബംഗളൂരു: കര്‍ണാടകയിലെ അരസിനഗുണ്ടി വെള്ളച്ചാട്ടത്തില്‍ കാല്‍ വഴുതി വീണ് യുവാവിന് ദാരുണാന്ത്യം. ശിവമോഗ സ്വദേശിയായ 23കാരന്‍ ശരത് കുമാറാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹത്തിനായി തിരച്ചില്‍ തുടരുകയാണ്.
ഞായറാഴ്ച വൈകീട്ടാണ് സംഭവം.ഉഡുപ്പി കൊല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വെള്ളച്ചാട്ടമാണ് അരസിനഗുണ്ടി. കൂട്ടുകാരന്‍ ഗുരുരാജിനൊപ്പമാണ് ശരത് കുമാര്‍ വെള്ളച്ചാട്ടത്തില്‍ എത്തിയത്. ആറുകിലോമീറ്റര്‍ ദൂരം ട്രക്കിങ് നടത്തിയാണ് ഇരുവരും വെള്ളച്ചാട്ടത്തിന് സമീപമെത്തിയത്. വെള്ളച്ചാട്ടം നോക്കിനില്‍ക്കുന്നതിനിടെ, ശരത്കുമാര്‍ കാല്‍വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
മഴക്കാലത്ത് ഇവിടെ ട്രക്കിങ്ങിന് അനുമതിയില്ല. തെന്നല്‍ ഉള്ളത് കൊണ്ടാണ് വെള്ളച്ചാട്ടത്തിലേക്ക് അനുമതിയിലാത്തത്. വനംവകുപ്പിന്റെ അനുമതിയില്ലാതെയാണ് ഇരുവരും വെള്ളച്ചാട്ടത്തിന്റെ അരികില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാറയില്‍ നില്‍ക്കുമ്ബോഴാണ് ശരത് കുമാറിന്റെ കാല്‍ തെന്നിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ജെഡിഎസ്
കര്‍ണാടകയില്‍ രാഷ്ട്രീയ കരുനീക്കം സജീവമാക്കി ബിജെപി. നിയമസഭയില്‍ ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ജെഡിഎസ് നേതാവ് എച്ച്‌ഡി കുമാരസ്വാമി പ്രഖ്യാപിച്ചു.
പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ നിയമസഭയില്‍ ഒന്നിച്ച് നില്‍ക്കാനാണ് ജെഡിഎസ്സിന്റെ തീരുമാനം. അതേസമയം ബിജെപിയുമായുള്ള സഖ്യത്തിന്റെ കാര്യത്തില്‍ തീരുമാനമായില്ലെന്ന് കുമാരസ്വാമി വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. സഖ്യം വേണോ എന്ന കാര്യം അപ്പോള്‍ ആലോചിക്കാം. ഇപ്പോള്‍ സംസ്ഥാനത്തിന് വേണ്ടി ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും കുമാരസ്വാമി വ്യക്തമാക്കി.
പ്രഖ്യാപനത്തിന് മുന്‍പ് ജെഡിഎസ് എംഎല്‍എമാരുടെ സംഘം എച്ച് ഡി ദേവഗൗഡയെ അദ്ദേഹത്തിന്‍റെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് തീരുമാനമെടുക്കാൻ എച്ച് ഡി ദേവഗൗഡ തന്നെ ചുമതലപ്പെടുത്തിയതായി എച്ച് ഡി കുമാരസ്വാമി യോഗത്തില്‍ അറിയിച്ചു.