ബെംഗളൂരു: യുവതിയെ കാണാതായതിനെ ചൊല്ലി ബന്ധുക്കളും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും ചേർന്ന് മർദ്ദിച്ച യുവാവ് ജീവനൊടുക്കി.ടി. നരസിപുര താലൂക്കിലെ ബന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബി. സീഹള്ളി ഗ്രാമത്തിലാണ് സംഭവം. ജയറാമുവിന്റെയും മഞ്ജുളയുടെയും മകനായ 23 വയസ്സുകാരനായ നാഗേന്ദ്ര വീട്ടിലെ പശുതൊഴുത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ക്രിസ്മസ് ദിനം മുതല്‍ നാഗേന്ദ്ര പ്രണയിച്ചിരുന്ന പെണ്‍കുട്ടിയെ കാണാതായിരുന്നു. ഡിസംബർ 26ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ബന്നൂർ പോലീസില്‍ പരാതി നല്കി.
തുടർന്ന്, ഞായറാഴ്ച പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നാഗേന്ദ്രയുടെ വീട്ടില്‍ എത്തി മകളെ അന്വേഷിച്ചു, എന്നാല്‍ മകളെ കണ്ടെത്താനായില്ല. വൈകീട്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജയ്കുമാറും മഞ്ജു എന്ന മറ്റൊരാളും നാഗേന്ദ്രയുടെ വീട്ടിലെത്തി. ഇവർ യുവാവിനെ മോട്ടോർസൈക്കിളില്‍ കയറ്റി ജയ്കുമാറിന്റെ ഫാംഹൗസിലെത്തിച്ചു. അവിടെവെച്ച് നാഗേന്ദ്രയുടെ കൈകള്‍ കെട്ടി മർദ്ദിച്ചതായി മാതാവ് മഞ്ജുള പോലീസില്‍ പരാതി നല്കി.ഇവർക്കൊപ്പം പെണ്‍കുട്ടിയുടെ അമ്മയും ബന്ധുക്കളും ഉണ്ടായിരുന്നു. സംഭവത്തില്‍ നാഗേന്ദ്രയുടെ രണ്ട് ഫോണുകളും പിടിച്ചെടുത്തതായി മാതാവ് പരാതിയില്‍ പറഞ്ഞു. ആക്രമണം നിർത്തണമെന്ന് പറഞ്ഞപ്പോള്‍, പ്രശ്നം ഗ്രാമനേതാക്കള്‍ പരിഹരിക്കുമെന്നും സംഭവങ്ങള്‍ പുറത്തു പറയുകയാണെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും, ഗ്രാമം വിട്ടുപോകണമെന്നും ഇല്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നുണ്ട്. ഇതേ തുടർന്നാണ് നാഗേന്ദ്ര ജീവിതം അവസാനിപ്പിച്ചത്. സംഭവത്തില്‍ ബന്നൂർ പോലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്.