ബെംഗളൂരു: ചാമരാജനഗറിലെ തക്കാളിത്തോട്ടങ്ങള്‍ക്ക് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. തോട്ടങ്ങളുള്ള പ്രദേശങ്ങളില്‍ പോലീസ് പട്രോളിങ് ശക്തമാക്കി. കൃഷിത്തോട്ടങ്ങളില്‍നിന്ന് തക്കാളി മോഷണംപോകുന്നത് പതിവായതോടെയാണിത്. തോട്ടങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാൻ ജില്ലാഭരണകൂടം നിര്‍ദേശം നല്‍കി.
തക്കാളിക്ക് വൻവിലക്കയറ്റമുണ്ടായതോടെ കര്‍ണാടകത്തില്‍ വിവിധയിടങ്ങളിലെ തോട്ടങ്ങളില്‍ മോഷണം നടന്നിരുന്നു. ലക്ഷങ്ങള്‍ വിലവരുന്ന തക്കാളിയാണ് തോട്ടങ്ങളില്‍നിന്ന് മോഷ്ടാക്കള്‍ കവര്‍ന്നത്. 120 രൂപയ്ക്കു മുകളിലാണ് ഇപ്പോഴും കിലോയ്ക്ക് തക്കാളിയുടെ മാര്‍ക്കറ്റ് വില.
ഒരാഴ്ചമുമ്ബ് കോലാറില്‍നിന്ന് രാജസ്ഥാനിലേക്ക് ലോറിയില്‍ കൊണ്ടുപോയ 20 ലക്ഷം രൂപയുടെ തക്കാളി ഡ്രൈവര്‍ ഗുജറാത്തില്‍ കൊണ്ടുപോയി മറിച്ചുവിറ്റ് കടന്നുകളഞ്ഞിരുന്നു. ചിത്രദുര്‍ഗയില്‍നിന്ന് കോലാറിലേക്ക് കൊണ്ടുപോയ 2000 കിലോ തക്കാളി വാഹനം തടഞ്ഞ് തട്ടിക്കൊണ്ടുപോവുകയും ചെയ്തു. ചാമരാജനഗറിലെ കബ്ബെപുരയില്‍ ഒന്നര ഏക്കര്‍ തക്കാളിക്കൃഷി കഴിഞ്ഞയാഴ്ച ആരോ നശിപ്പിച്ചിരുന്നു.