ബെംഗളൂരു: സ്കൂള്‍ പാഠപുസ്തക പരിഷ്കരണത്തിന് കര്‍ണാടക മന്ത്രിസഭ അംഗീകാരം നല്‍കിയതിനു പിന്നാലെ പുസ്തകങ്ങളില്‍ 18 മാറ്റങ്ങള്‍ വരുത്തി സംസ്ഥാന സര്‍ക്കാര്‍. 6 മുതല്‍ 10 വരെ ക്ലാസുകളിലെ കന്നഡ, സോഷ്യല്‍ സയൻസ് വിഷയങ്ങളിലാണ് മാറ്റം വരുത്തിയത്.
ആര്.എസ്.എസ് സ്ഥാപകൻ കെ.ബി ഹെഡ്ഗേവാറിനെക്കുറിച്ചുള്ള പാഠം ഒഴിവാക്കി. പത്താം ക്ലാസിലെ കന്നഡ ഭാഷാ പുസ്തകത്തില്‍ നിന്നാണ് ഹെഡ്ഗേവാറിനെക്കുറിച്ചുള്ള ‘ആരാണ് മാതൃകാ പുരുഷൻ’ എന്ന പാഠഭാഗം ഒഴിവാക്കിയത്. അതിന് പകരം ശിവകോടാചാര്യ എഴുതിയ ‘സുകുമാര സ്വാമിയുടെ കഥ’ എന്ന പാഠം ഉള്‍പ്പെടുത്തി. ജവഹര്‍ലാല്‍ നെഹ്റുവിന്റെ ‘ഒരച്ഛന് മകള്‍ക്കയച്ച കത്തുകള്‍’ എട്ടാം ക്ലാസ്സിലെ പാഠപുസ്തകത്തിലേക്ക് തിരികെക്കൊണ്ടുവരികയും ചെയ്തു.
വലതുപക്ഷ സൈദ്ധാന്തികനായ രോഹിത് ചക്രതീര്‍ത്ഥ പാഠപുസ്തക പരിഷ്കരണ സമിതിയുടെ തലപ്പത്തെത്തിയപ്പോഴാണ് മുൻ ബി.ജെ.പി സര്‍ക്കാര്‍ ഹെഡ്ഗേവാറിനെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്. ജവഹര്‍ലാല്‍ നെഹ്റുവിന്റെ കത്തുകള്‍ക്കു പകരം പറമ്ബള്ളി നരസിംഹ ഐതാളിന്റെ ഭൂ കൈലാസം ഉള്‍പ്പെടുത്തുകയും ചെയ്യുകയുണ്ടായി. നെഹ്റു ഇന്ദിരാഗാന്ധിക്ക് എഴുതിയത് പഠിക്കുന്നതിനേക്കാള്‍ സമൂഹത്തില്‍ എങ്ങനെ മാതൃകാ പുരുഷനാകാം (ഹെഡ്ഗേവാറിന്റെ പാഠം പരാമര്‍ശിച്ച്) എന്നത് പഠിക്കേണ്ടത് പ്രധാനമാണെന്നായിരുന്നു ബി.ജെ.പി സര്‍ക്കാരിന്റെ ന്യായീകരണം.
കെ.ടി ഗാട്ടി രചിച്ച സവര്‍ക്കറെ കുറിച്ചുള്ള കവിതയും എട്ടാം ക്ലാസ് കന്നഡ ഭാഷാ പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കി. പകരം വിജയമാല രംഗനാഥിന്റെ ‘ബ്ലഡ്ഗ്രൂപ്പ്’ ഉള്‍പ്പെടുത്തി. ഹിന്ദുത്വ സൈദ്ധാന്തികരായ ചക്രവര്‍ത്തി സുലിബെലെ, ശതാവധാനി ഗണേഷ് എന്നിവരുടെ കൃതികളും കോണ്‍ഗ്രസ് സര്‍ക്കാര്‍ പത്താം ക്ലാസ് കന്നഡ ഭാഷാ പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു പാഠപുസ്തക പരിഷ്കരണം. അടുത്ത അധ്യയന വര്‍ഷത്തില്‍ പാഠപുസ്തകങ്ങളുടെ സമ്ബൂര്‍ണ പരിഷ്കരണം നടത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പുനല്‍കി. ആകെ 45 ശിപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും 18 മാറ്റങ്ങളാണ് നിലവില്‍ വരുത്തിയിരിക്കുന്നത്.