ബംഗളൂരു: വര്‍ത്തൂരിലെ അപ്പാര്‍ട്മെന്റില്‍ സ്വിമ്മിങ്പൂളില്‍ ഷോക്കേറ്റ് വിദ്യാര്‍ഥിനി മരിച്ചു. വ്യാഴാഴ്ച രാത്രി 7.30ഓടെ പ്രസ്റ്റീജ് ലേക്ക്സൈഡ് ഹാബിറ്റാറ്റ് അപ്പാര്‍ട്മെന്റിലാണ് സംഭവം. 10 വയസ്സുകാരി മാന്യയാണ് മരിച്ചത്. സ്വിമ്മിങ്പൂളില്‍ പ്രവേശിച്ചപ്പോള്‍ വയറില്‍ സ്പര്‍ശിച്ചപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നെന്നാണ് വിവരം. ഷോക്കേറ്റ പെണ്‍കുട്ടി പൂളിലേക്കാണ് വീണത്.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മെയ്ന്റനൻസ് ഏജൻസിയുടെ നിരുത്തരവാദിത്ത സമീപനമാണ് അപകടത്തിന് വഴിവെച്ചതെന്ന് ചൂണ്ടിക്കാട്ടി അപ്പാര്‍ട്മെന്റ് നിവാസികള്‍ പ്രതിഷേധിച്ചു. തുടര്‍ച്ചയായി സ്വിമ്മിങ്പൂളിന്റെ ഭാഗത്ത് ഷോക്ക് കണ്ടെത്തിയിരുന്നതായും പലതവണ മെയ്ന്റനൻസ് ഏജൻസിയെ വിവരമറിയിച്ചിട്ടും നടപടിയെടുത്തില്ലെന്നും താമസക്കാര്‍ ചൂണ്ടിക്കാട്ടി.
ഏജൻസി മാനേജറെ അറസ്റ്റ് ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ വര്‍ത്തൂര്‍ പൊലീസ് കേസെടുത്തു.