കര്‍ണാടക: ബെംഗളുരുവില്‍ അനധികൃതസ്വത്ത് സമ്ബാദനക്കേസില്‍ അറസ്റ്റിലായ കെ ആര് പുരം തഹസില്‍ദാര്‍ അജിത് റായിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപയുടെ സ്വര്‍ണവും പണവും നാല് ആഢംബര കാറുകളുമാണ്.
നിരവധി ബിനാമി സ്വത്തുക്കളുമായി ബന്ധപ്പെട്ട രേഖകളും ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. 1.9 കോടി രൂപ മതിപ്പ് വില വരുന്ന വസ്തുക്കളാണ് സഹകാര നഗറിലെ വീട്ടില്‍ നിന്ന് മാത്രം പിടിച്ചെടുത്തത്. ഇതില്‍ 40 ലക്ഷം രൂപ പണമായി സൂക്ഷിച്ച നിലയിലായിരുന്നു.
ഈ വീടിന്റെ മേല്‍വിലാസത്തില്‍ രറജിസ്റ്റര്‍ ചെയ്ത 4 ആഡംബര കാറുകളും ലോകായുക്ത കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ചിക്ബല്ലാപുര, ബെംഗളുരു എന്നിവിടങ്ങളിലായി 90 ഏക്കറോളം ഭൂമിയുടെ ബിനാമി സ്വത്തുക്കളുടെ രേഖകളും അജിത് റായിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു. അഴിമതിക്കേസില്‍ 14 ഓഫീസര്‍മാരുടെ വീടുകളിലും ഓഫീസുകളിലുമാണ് ലോകായുക്ത റെയ്ഡ് നടത്തിയത്. അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ ഒരു ഉദ്യോഗസ്ഥൻ അറസ്റ്റിലാവുന്നത് അപൂര്‍വമാണെന്നും വ്യാപകമായി അനധികൃത സ്വത്ത് സമ്ബാദനം നടത്തിയെന്ന് പ്രാഥമികമായിത്തന്നെ തെളിഞ്ഞതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും ലോകായുക്ത വ്യക്തമാക്കി.