ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിലുണ്ടായ ബസ് അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിൽ ഷട്ടിൽ സർവീസ് നടത്തുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച രാവിലെ 5.15-ഓടെയാണ് സംഭവം.
ടി 1 ടി 2 ടെർമിനുകൾക്കിടയിൽ സർവീസ് നടത്തുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. സർവീസിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തുണ്ടായിരുന്ന തൂണിൽ ഇടിക്കുകയായിരുന്നു. ഡ്രെെവർ ഉറങ്ങിയതാണ് അപകടകാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് അധികൃതർ.
പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റാഫ് അടക്കം 17 പേരായിരുന്നു ബസ്സിലുണ്ടായിരുന്നത്. പരിക്കേറ്റവരിൽ രണ്ട് വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ അഞ്ച് പേരെ ഡിസ്ചാർജ് ചെയ്തതായാണ് വിവരം. സംഭവത്തിൽ കെംപെഗൗഡ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലോക്കോ പൈലറ്റിന് മദ്യപസംഘത്തിന്റെ കുത്തേറ്റു
ബെംഗളൂരു∙ കെആർ പുരം റെയിൽവേ സ്റ്റേഷന് സമീപം മദ്യപസംഘത്തിന്റെ കുത്തേറ്റ് ലോക്കോ പൈലറ്റിന് ഗുരുതര പരുക്ക്. ബെംഗളൂരു ഡിവിഷനിൽ ജോലി ചെയ്യുന്ന കൊൽക്കത്ത സ്വദേശി പ്രമീത് ഹാൽദാർ (28) നെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഡ്യൂട്ടിക്കായി സ്റ്റേഷനിലേക്ക് വരുന്നതിനിടെയാണ് സംഭവം. മദ്യപിച്ചെത്തിയ സംഘം കവർച്ച ലക്ഷ്യമിട്ട് പ്രമീതിനെ തടയുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് കുത്തേറ്റത്.