ബംഗളൂരുവിലെ കുംബരഹള്ളിയില്‍ 15 കാരനെ അമ്മാവൻ കൊലപ്പെടുത്തി. കൗമാരക്കാരൻ അമോഘാണ് മരിച്ചത്. സംഭവം നടന്ന് മൂന്നു ദിവസങ്ങള്‍ക്ക് ശേഷം അമ്മയുടെ സഹോദരനായ നാഗപ്രസാദ് സോളദേവനഹള്ളി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.അമോഘ് ഓണ്‍ലൈൻ ഗെയിമിന് അടിമയായിരുന്നു. പലപ്പോഴും അമ്മാവന്‍റെ പക്കല്‍ നിന്നും ഇതിനായി പണം വാങ്ങിയിരുന്നു. എന്നാല്‍ നിരന്തര പണം ചോദിക്കുന്നത് അദ്ദേഹത്തെ വിഷമിപ്പിച്ചു. തുടർന്ന് ഓഗസ്റ്റ് 4 ന് പുലർച്ചെ – ഏകദേശം 5 മണിയോടെ അമോഘ് ഉറങ്ങിക്കിടക്കുമ്ബോള്‍, നാഗപ്രസാദ് കത്തി ഉപയോഗിച്ച് ആണ്‍കുട്ടിയെ മാരകമായി മുറിവേല്‍പ്പിക്കുകയായിരുന്നു.
തുടർന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം.ശേഷം മൂന്നു ദിവങ്ങള്‍ക്ക് ശേഷം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തുടർന്ന് അമോറിന്‍റെ മൃതദേഹം പൊലീസ് ഫോറൻസിക് പരിശോധനക്കായി അയച്ചു. നാഗപ്രസാദ് പണം നല്‍കാൻ കഴിയില്ലെന്ന് പറഞ്ഞിട്ടും വീണ്ടും പണം ചോദിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ എട്ടുമാസമായി നാഗപ്രസാദിനൊപ്പമാണ് അമോഘ കഴിഞ്ഞിരുന്നത്. കടുത്ത ഓണ്‍ലൈൻ ഗെയിം കളിക്കാരനായ അമോഘ പലപ്പോഴും പണം ആവശ്യപ്പെട്ട് അമ്മാവനെ ബുദ്ധിമുട്ടിച്ചുവന്നു. പണം നല്‍കാതെ വന്നതോടെ തന്നെ ആക്രമിച്ചു. സഹിക്കാൻ വയ്യതെ വന്നതോടെ താൻ അമോഘയെ വകവരുത്തുകയായിരുന്നുവെന്ന് പ്രസാദ് പൊലീസിനോട് സമ്മതിച്ചു. തിങ്കളാഴ്ച നാലരയോടെയാണ് അമോഘയെ കൊലപ്പെടുത്തിയത്. പിന്നാലെ വീട് പൂട്ടി നാഗപ്രസാദ് സ്ഥലം വിടുകയും ചെയ്തു.
കൃത്യത്തിന് ശേഷം നദിയില്‍ ചാടി ജീവനൊടുക്കാനായിരുന്നു തൻറെ പദ്ധതിയെന്നും പക്ഷേ യാത്ര ചെയ്യാനുള്ള പണമില്ലാതിരുന്നതോടെ ഇത് ഉപേക്ഷിക്കുകയായിരുന്നുവെന്നും പ്രതിയുടെ മൊഴിയില്‍ പറയുന്നു.കുറ്റബോധത്തെ തുടർന്ന് നാഗപ്രസാദ് തന്നെയാണ് പൊലീസില്‍ വിളിച്ച് വിവരമറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് സംഘം ഇവർ താമസിച്ചിരുന്ന വീട്ടില്‍ നിന്നും അമോഘയുടെ ജഡം കണ്ടെടുക്കുകയായിരുന്നു. ഗെയിം കളിച്ചിരിക്കാനായി അമോഘ സ്കൂള്‍ പഠനം പോലും മുടക്കിയെന്നും പണം ആവശ്യപ്പെട്ട് വീട്ടുകാരെ ഉപദ്രവിച്ചിരുന്നുവെന്നും പൊലീസിൻറെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി.
അമോഘയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതി നിലവില്‍ റിമാൻഡിലാണ്.പ്രായപൂർത്തിയാകാത്തവർക്കിടയില്‍ ഓണ്‍ലൈൻ ഗെയിമിംഗ് ആസക്തി വർദ്ധിക്കുന്നതിന്റെ പ്രശ്നങ്ങളിലേക്കാണ് ഈ വിഷയം വിരല്‍ചൂണ്ടുന്നത്. കൗമാരക്കാർ ഓണ്‍ലൈൻ ഗെയിമുകള്‍ക്ക് അടിമകളാകുകയും ഇതിനായി പണം കണ്ടെത്താൻ കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുകയും ചെയ്യുന്നത് സംബന്ധിച്ച നിരവധി കേസുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്.