ബെംഗളൂരു: ജോലിസമയം 12 മണിക്കൂറായി വർധിപ്പിക്കാനുള്ള കർണാടക സർക്കാരിന്റെ നീക്കത്തിനെതിരേ ബെംഗളൂരുവില്‍ ഐടി ജീവനക്കാർ സമരം ശക്തമാക്കുന്നു.ടെക് പാർക്കുകളുടെ ഗേറ്റിനുമുൻപിലും ഐടി കമ്ബനികളുടെ പരിസരങ്ങളിലും തെരുവോരങ്ങളിലും സമരം പടരുകയാണ്.കർണാടക സ്റ്റേറ്റ് ഐടി, ഐടിഇഎസ് എംപ്ലോയീസ് യൂണിയന്റെ (കെഐടിയു) നേതൃത്വത്തിലാണ് ജീവനക്കാർ പ്രതിഷേധമുയർത്തുന്നത്. ഐടി കമ്ബനികളെ സഹായിക്കാനാണ് സർക്കാരിന്റെ നീക്കമെന്ന് ജീവനക്കാർ പറയുന്നു.ജോലിസമയം ദിവസം 14 മണിക്കൂറാക്കി ഉയർത്താൻ കഴിഞ്ഞവർഷം സർക്കാർ നീക്കംനടത്തിയിരുന്നു.
ഇത് ജീവനക്കാരില്‍നിന്ന് എതിർപ്പുയർന്നതോടെ പിൻവലിച്ചു. ഇത്തവണ ജോലിസമയം ഓവർടൈം ഉള്‍പ്പെടെ 12 മണിക്കൂറാക്കാനാണ് നീക്കം. സാധാരണ ജോലിദിവസം പത്തുമണിക്കൂറും ഓവർടൈം ഉള്‍പ്പെടെ 12 മണിക്കൂറുമാക്കി നിയമഭേദഗതി കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിട്ടത്.നിലവില്‍ സാധാരണ ജോലിസമയം ഒൻപതുമണിക്കൂറും ഓവർ ടൈം ഉള്‍പ്പെടെ പത്തുമണിക്കൂറുമാണ്. 1961-ലെ കർണാടക ഷോപ്സ് ആൻഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്‌ട് ഭേദഗതിചെയ്ത് ജോലിസമയം ഉയർത്താനാണ് സർക്കാർ തീരുമാനിച്ചത്.
സംസ്ഥാനത്തെ ഐടി, ഐടിഇഎസ് മേഖലയിലെ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത് ഈ നിയമമാണ്.നിയമഭേദഗതിയെപ്പറ്റി ആലോചിക്കാൻ കഴിഞ്ഞമാസം 18-ന് ഉന്നതോദ്യോഗസ്ഥരുടെയും ജീവനക്കാരുടെ സംഘടനാപ്രതിനിധികളുടെയും ഉള്‍പ്പെടെ യോഗം തൊഴില്‍വകുപ്പ് സെക്രട്ടറി വിളിച്ചുചേർത്തിരുന്നു. ഇതില്‍ ജീവനക്കാർ എതിർപ്പറിയിക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയായാണ് യൂണിയന്റെ നേതൃത്വത്തില്‍ ഐടി ജീവനക്കാർ സമരംതുടങ്ങിയത്.ദിവസവും ജോലിസമയത്തിനുശേഷമാണ് കൊടിയും പ്ലക്കാർഡുമായി അവരുടെ സമരം അരങ്ങേറുന്നത്. സർക്കാർ തീരുമാനം പിൻവലിക്കുംവരെ സമരംതുടരുമെന്ന് യൂണിയൻ സെക്രട്ടറിമാരിലൊരാളായ വി.പി. ലെനിൻബാബു പറഞ്ഞു.