ബെംഗളൂരു: ബെംഗളൂരുവിൽ മലയാളികളുൾപ്പെടെയുള്ള ഇതരഭാഷക്കാരെ സൗജന്യമായി കന്നഡ പഠിപ്പിക്കാൻ പദ്ധതിയുമായി കർണാടക സർക്കാർ. സർക്കാരിനു കീഴിലുള്ള കന്നഡ വികസന അതോറിറ്റിയാണ് പദ്ധതി തുടങ്ങുന്നത്. കർണാടകത്തിൽ ഇതരഭാഷക്കാർ കന്നഡ സംസാരിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുൾപ്പെടെ ശഠിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാർ അവരെ കന്നഡ പഠിപ്പിക്കാനൊരുങ്ങുന്നത്.
ഇതിന്റെ ഭാഗമായി നഗരത്തിൻ്റെ വിവിധയിടങ്ങളിലായി 20 പരിശീലനകേന്ദ്രങ്ങളൊരുക്കും. സാമൂഹിക സംഘടനകളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണിത്. ചില സ്വകാര്യകോളേജുകൾ പരിശീലനകേന്ദ്രങ്ങൾ ആരംഭിക്കാനായി കന്നഡ വികസന അതോറിറ്റിയെ സമീപിച്ചുകഴിഞ്ഞു.
മൂന്നുമാസം നീണ്ടുനിൽക്കുന്ന കന്നഡ ക്രാഷ് കോഴ്സ് ആരംഭിക്കാനാണ് പദ്ധതി. ആഴ്ചയിൽ മൂന്നുദിവസംവീതം വൈകുന്നേരം ആറുമതൽ ഏഴുവരെയായിരിക്കും ക്ലാസ്. കന്നഡ എഴുതാനും വായിക്കാനും മനസ്സിലാക്കാനുമുള്ള ശേഷിയുണ്ടാക്കി ക്കൊടുക്കുകയാണ് ലക്ഷ്യം. ഇതിന് പ്രത്യേക പാഠ്യപദ്ധതിയുണ്ടാകും. പഠിപ്പിക്കാൻ അധ്യാപകരെ നിയമിക്കും. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും.