ബംഗളൂരു: ഡ്യൂട്ടിസമയത്ത് ഉറങ്ങിയ പൊലീസുകാര്‍ക്ക് ഡി.സി.പിയുടെ വക സസ്പെന്‍ഷന്‍. വൈറ്റ് ഫീല്‍ഡ് പരിധിയിലെ മഹാദേവപുര പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്.മഹാദേവപുര ഹെഡ് കോണ്‍സ്റ്റബിള്‍ എന്‍.എന്‍. ജയറാം, കോണ്‍സ്റ്റബിള്‍ ഈരപ്പ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സിറ്റി ആംഡ് റിസര്‍വ് ഡെപ്യൂട്ടി പൊലീസ് കമീഷണറുടെ മിന്നല്‍ സന്ദര്‍ശനത്തിലാണ് പൊലീസുകാര്‍ സ്റ്റേഷനില്‍ ഡ്യൂട്ടി സമയത്ത് ഉറങ്ങുന്നത് ശ്രദ്ധയില്‍ പെട്ടത്.
കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയതിന് പൊലീസുകാരെ ശാസിക്കുകയും വൈറ്റ് ഫീല്‍ഡ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് റിപ്പോര്‍ട്ട് നല്കുകയും ചെയ്തു. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വൈറ്റ് ഫീല്‍ഡ് ഡി .സി.പി എസ്. ഗിരീഷാണ് പൊലീസുകാരെ ഡ്യൂട്ടിയില്‍ നിന്നും സസ്പെൻഡ് ചെയ്തത്.
ഓണ്‍ലൈന്‍ പണമിടപാടുകാരില്‍നിന്ന് വായ്പയെടുത്ത് കുടുങ്ങിയ വിദ്യാര്‍ഥി മരിച്ച നിലയില്‍
ബംഗളൂരു: ഫിനാൻസിങ് കമ്ബനികളുടെ പീഡനത്തെ തുടര്‍ന്ന് എൻജിനീയറിങ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.ബംഗളൂരുവിലെ നിട്ടെ മീനാക്ഷി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ മെക്കാനിക്കല്‍ എൻജിനീയറിങ് വിദ്യാര്‍ഥി തേജസ് ( 22) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ തേജസിന്റെ ആത്മഹത്യ കുറിപ്പും കണ്ടെടുത്തു.
പണമിടപാട് ആപ്പുകളായ സ്ലൈസ്, കിഷ്റ്റ്, കൊട്ടക് മഹീന്ദ്ര തുടങ്ങിയവയില്‍ നിന്നാണ് തേജസ് കടം വാങ്ങിയത്. തേജസ് പണം കടം വാങ്ങി സുഹൃത്ത് മഹേഷിന് കടം നല്‍കി. കഴിഞ്ഞ ഒരു വര്‍ഷമായി ഇ.എം.ഐ അടയ്ക്കുന്നതില്‍ തേജസ് പരാജയപ്പെട്ടിരുന്നു.
ലോണ്‍ ആപ്പുകളുടെ പീഡനം മൂലമാണ് മകൻ മരിച്ചതെന്ന് തേജസിന്റെ പിതാവ് ഗോപിനാഥ് ആരോപിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ ജാലഹള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി എം.എസ്. രാമയ്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.