ബെംഗളൂരു: സംഘട്ടനത്തിനിടെ എതിരാളിയുടെ സ്വകാര്യഭാഗത്ത് പിടിച്ചമർത്തി പരിക്കേൽപ്പിച്ചത് കൊലപാതകശ്രമത്തിന്റെ പരിധിയിൽവരില്ലെന്ന് കർണാടക ഹൈക്കോടതി. കേസിലെ പ്രതിക്ക് വിചാരണക്കോടതി വിധിച്ച തടവുശിക്ഷ ഏഴ് വർഷത്തിൽനിന്ന് മൂന്ന് വർഷമായി ഹൈക്കോടതി ചുരുക്കി.
ചിക്കമഗളൂരു കഡൂർ മുഗളികട്ടെ സ്വദേശി പരമേശ്വരപ്പയുടെ ഹർജിയിലാണ് ജസ്റ്റിസ് കെ. നടരാജന്റെ വിധി. 2010-ലാണ് കേസിനാസ്പദമായ സംഭവം. ഗ്രാമത്തിലെ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘട്ടനത്തിൽ പ്രദേശവാസിയായ ഓംകാരപ്പയ്ക്ക് പരിക്കേറ്റിരുന്നു. പരമേശ്വരപ്പ ഇയാളുടെ സ്വകാര്യഭാഗത്ത് പിടിച്ചുഞെക്കി ഗുരുതരമായി പരിക്കേൽപ്പിച്ചെന്നായിരുന്നു പരാതി. കേസിൽ 2012-ൽ പരമേശ്വപ്പയെ ഏഴ് വർഷം തടവിന് ചിക്കമഗളൂരു കോടതി ശിക്ഷിച്ചു.
ഇതിനെതിരെയാണ് പരമേശ്വരപ്പ ഹർജി നൽകിയത്. സംഘട്ടത്തിനിടെയാണ് പ്രതി എതിരാളിയുടെ സ്വകാര്യഭാഗത്ത് പിടിച്ചമർത്തിയതെന്നും കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെയാണിതെന്ന് പറയാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. കൊലനടത്താൻ കരുതിക്കൂട്ടി വന്നതായിരുന്നെങ്കിൽ എന്തെങ്കിലും ആയുധം കൈയിലുണ്ടായിരുന്നേനെയെന്നും കോടതി പറഞ്ഞു.
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലിരുന്ന സംവിധായകന്‍ മരിച്ചു
കൊച്ചി: ചികിത്സയിലിരിക്കെ സിനിമാ സംവിധായകനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബൈജു പറവൂര്‍ (42) മരിച്ചു. ശാരീരിക അസ്വസ്ഥതയും പനിയും മൂലം ചികിത്സയിലായിരുന്നു.
പറവൂര്‍ നന്തികുളങ്ങര കൊയ്പാമഠത്തില്‍ ശശിയുടെയും സുമയുടെയും മകനാണ്.
ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് മരണമെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഒരു സിനിമയുടെ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് ആയിരുന്ന ബൈജു ശനിയാഴ്ച കാറില്‍ വീട്ടിലേക്ക് മടങ്ങുംവഴി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. ഇതിനുശേഷം അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് കുന്നംകുളത്തുള്ള ഭാര്യവീട്ടിലേക്ക് പോവുകയും അവിടെ ചികിത്സ തേടുകയും ചെയ്തു.
അസുഖം കുറയാത്തതിനെ തുടര്‍ന്ന് പറവൂരിലെ വീട്ടിലെത്തുകയും ഞായറാഴ്ച കുഴുപ്പിള്ളിയിലെ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. നില വഷളായതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചു.
20 വര്‍ഷമായി സിനിമാ മേഖലയില്‍ സജീവമായ ബൈജു പ്രൊഡക്ഷൻ എക്സിക്യൂട്ടീവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹം തന്നെ രചനയും സംവിധാനവും നിര്‍വഹിച്ച ‘സീക്രട്ട്’ എന്ന സിനിമയുടെ റിലീസിന് തയ്യാറെടുക്കുകയായിരുന്നു. ധന്യം, മൈഥിലി വീണ്ടും, കൈതോലച്ചതൻ തുടങ്ങി 45 ചിത്രങ്ങളില്‍ പ്രൊഡക്ഷൻ കണ്‍ട്രോളറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ചിത്ര, മക്കള്‍: ആരവ്, ആരാധ്യ എന്നിവര്‍ വിദ്യാര്‍ത്ഥികളാണ്.