ന്യൂഡൽഹി: കഴിഞ്ഞ് ആറ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ രാജ്യത്തെ പഞ്ചസാര വ്യാപാരം. മൺസൂൺ കുറഞ്ഞത് കൃഷിയെ ബാധിച്ചതാണ് പഞ്ചസാര ഉത്പാദനത്തിൽ കുറവുണ്ടാകാൻ കാരണമായിരിക്കുന്നത്. കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലുണ്ടായ വരൾച്ചയാണ് പഞ്ചസാര ഉൽപാദനത്തെ കാര്യമായി ബാധിച്ചത്.
പഞ്ചസാര വിലയിൽ മൂന്ന് ശതമാനത്തിന്റെ വർധനയാണ് കഴിഞ്ഞദിവസങ്ങളിൽ രേഖപ്പെടുത്തിയത്. പഞ്ചസാര വില മെട്രിക് ടണ്ണിന് 37,760 രൂപയായി ഉയർന്നു. 2017 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. പഞ്ചസാരയുടെ വില ഇനിയും ഉയർന്നാൽ ഒക്ടോബറിൽ കേന്ദ്രസർക്കാർ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിനാും നീക്കമുണ്ട്.
അതേസമയം, രാജ്യത്തെ ഉത്സവകാലത്തേക്ക് വേണ്ട പഞ്ചസാരയുടെ സ്റ്റോക്ക് ഇപ്പോഴുണ്ടെന്നാണ് സർക്കാർ അറിയിക്കുന്നത്. കരിമ്പ് ഉൽപാദനം കുറഞ്ഞത് മില്ലുടമകളേയും ആശങ്കയിലാക്കുന്നുണ്ട്. കുറഞ്ഞ വിലക്ക് പഞ്ചസാര ലഭിക്കാതിരുന്നാൽ അത് പ്രതിസന്ധിയുണ്ടാക്കുമെന്നാണ് മില്ലുടമകൾ വിശദീകരിക്കുന്നത്.