ബെംഗളൂരു : ബെളഗാവിയിൽ സ്‌കൂൾ കുട്ടികൾകുടിക്കാൻ വെള്ളമെടുക്കുന്ന ടാങ്കിൽ കീടനാശിനി കലർത്തിയെന്ന് പരാതി. വെള്ളം കുടിച്ചതിനെത്തുടർന്ന് ഛർദിയും വയറുവേദനയും അനുഭവപ്പെട്ട 16 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാവദത്തി താലൂക്കിലെ ഹുളിഗട്ടി ലോവർ പ്രൈമറി സ്‌കൂളിലാണ് സംഭവം. തിങ്കളാഴ്ച അതിരാവിലെ ആരോഎത്തി ടാങ്കിൽ കീടനാശിനി കലർത്തിയെന്ന് സംശയിക്കുന്നതായി സ്കൂൾ അധികൃതർ പറഞ്ഞു.
ടാങ്കിൽ കൂടുതൽ വെള്ളമുള്ളതിനാൽ വിഷാംശം വലിയ അപകടമുണ്ടാക്കിയില്ലെന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞു.41 കുട്ടികളാണ് സ്‌കൂളിലുള്ളത്. സമീപത്തുള്ള 20-ഓളം വീടുകളിലേക്കും ഈ ടാങ്കിൽനിന്നാണ് കുടിവെള്ളം ലഭിക്കുന്നത്. ആരോഗ്യവകുപ്പുദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
നിമിഷപ്രിയയുടെ മോചനം; ഇന്ന് നിര്‍ണായക ദിനം, വധശിക്ഷ ഒഴിവാക്കാൻ അവസാനവട്ട ചര്‍ച്ചകള്‍ ഇന്നും തുടരും
യെമൻ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ്നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അവസാനവട്ട ചർച്ചകള്‍ ഇന്നും തുടരും.ഇന്നലെ നടന്ന ചർച്ചയില്‍ ദയാധനം സ്വീകരിച്ച് വധശിക്ഷ ഒഴിവാക്കുന്നതില്‍ കൊല്ലപ്പെട്ട തലാലിന്റ കുടുംബം പ്രതികരിച്ചിട്ടില്ല. നാളെയാണ് വധശിക്ഷ നടപ്പാക്കുന്ന ദിവസമെന്നിരിക്കെ ഇന്നത്തെ ചർച്ചകള്‍ അതീവ നിർണായകമാണ്. കുടുംബം ഇന്ന് നിലപാടറിയിച്ചാല്‍ ചർച്ചകള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കും. കാന്തപുരത്തിന്റെ ഇടപെടലില്‍ യെമനിലെ സുന്നി പണ്ഡിതനാണ് തലാലിന്റെ കുടുംബവുമായി ആദ്യഘട്ട ചർച്ച നടത്തിയത്.
യെമനിലെ സുന്നി പണ്ഡിതനാണ് കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബവുമായി സംസാരിച്ചത്. നോർത്ത് യമനില്‍ നടക്കുന്ന അടിയന്തിര യോഗത്തില്‍ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാൻ അലി മഷ്ഹൂർ, യമൻ ഭരണകൂട പ്രതിനിധികള്‍, ജിനായത് കോടതി സുപ്രീം ജഡ്ജ്, തലാലിന്റെ സഹോദരൻ, ഗോത്ര തലവന്മാർ എന്നിവരാണ് പങ്കെടുത്തത്. ബ്ലഡ് മണിക്ക് സ്വീകരിച്ചു തലാലിന്റെ കുടുംബം നിമിഷ പ്രിയക്ക് മാപ്പ് നല്‍കണം എന്നായിരുന്നു ചർച്ചയിലെ നിർദേശം. വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി മോചനം സാധ്യമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
2017 ജൂലൈ 25ന് യെമനില്‍ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാല്‍ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു.